Thursday, June 19, 2014

ബാലചന്ദ്രന്‍ വടക്കേടത്ത് : വിവാദങ്ങളുടെ സഹയാത്രികന്‍

സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനെ പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്. ആരോഗ്യവകുപ്പിന്റെ തൃശൂരിലുള്ള ഓഫീസുമുറിയില്‍ നിന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇടയ്ക്ക് നീണ്ടകാലത്തെ ഒരു ഇടവേള ഉണ്ടായെങ്കിലും.
ഇന്ന് (19.06.2014) പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപെരുമ 2 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യാന്‍ വടക്കേടത്ത് എത്തിയിരുന്നു. പ്രോഗ്രാമിന് മുനിസിപ്പാലിറ്റിയില്‍ നിന്ന് ക്ഷണിച്ചപ്പോള്‍തന്നെ എന്നെ അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു. 
"ഞാന്‍ എത്തുമ്പോള്‍ നീ അവിടെ ഉണ്ടാവില്ലേ?
ഇന്ന് രാവിലെ ആദ്യം എന്റെ ഓഫീസിലെത്തി. കൊച്ചി ആകാശവാണി നിലയത്തിനായി സമകാലികം എന്ന പ്രതിവാര പരിപാടി തയ്യാറാക്കുന്ന ആരാധനയ്ക്ക് വേണ്ടി അവിടെവച്ച് ഒരു ഹൃസ്വ ഭാഷണം.
പിന്നീട് ഉദ്ഘാടന സമ്മേളന വേദിയിലേക്ക് ...
വടക്കേടത്ത് ഇക്കുറിയും പതിവു തെറ്റിച്ചില്ല. ഇന്നസെന്റിന്റെ ആത്മകഥയിലെ ഭാഗം നാലാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനേപ്പറ്റി നിശിത വിമര്‍ശനം. 
ചലച്ചിത്ര താരത്തിനുവേണ്ടി ആരോ എഴുതികൊടുത്ത ആത്മകഥ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നതിന്റെ അനൗചിത്യം. ഇടതു സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ച ഇന്നസെന്റിന്റെ ആത്മകഥാഭാഗം പാഠപുസ്തകത്തില്‍ തിരുകി കയറ്റുകയായിരുന്നുവെന്ന് വടക്കേടത്ത് പറഞ്ഞു. ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അതിന്റെ ഇരകള്‍ നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം തുറന്നടിച്ചു. 
പതിവുപോലെ സംഗതി വിവാദം.
സി.പി.എം ലോക്കല്‍ സെക്രട്ടറിയായ കെ.ഇ നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിക്കു പുറത്തിറങ്ങിയ വടക്കേടത്തിനെ നേരിട്ട് എത്തി പ്രതിഷേധമറിയിച്ചു.

ബാലചന്ദ്രന്‍ വടക്കേടത്ത് എക്കാലവും വിവാദങ്ങളില്‍ നിന്ന് വഴിമാറാതെയാണ് സഞ്ചരിച്ചിട്ടുള്ളത്.
എന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന സാഹിതീ സായകം മാസിക സംഘടിപ്പി്ച്ച ചടങ്ങിലാണ് ടി പത്മനാഭന്‍ കഥയെഴുത്ത് നിര്‍ത്തണമെന്ന് വടക്കേടത്ത് ആവശ്യപ്പെട്ടത്. ചെറുകഥയുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പത്മനാഭന്‍ എഴുത്തു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് പിന്നീട് കേരളം മുഴുവന്‍ കൊണ്ടാടിയ വിവാദമായി മാറി. പത്മനാഭന്‍ മികച്ച കഥകളുടെ രചയിതാവാണെന്നും എന്നാല്‍ ഒടുവില്‍ അദ്ദേഹം തന്നേതന്നെ അനുകരിക്കുകയാണെന്നും വടക്കേടത്ത് സ്ഥാപിച്ചു.

അങ്ങനെ എത്രയെത്ര വിവാദങ്ങള്‍!!
കേരള കലാമണ്ഡലത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും ഒക്കെ തലപ്പത്തിരിക്കുമ്പോഴും വടക്കേടത്ത് വിവാദങ്ങളില്‍ നിന്ന് വഴിമാറിയിട്ടില്ല. അതു കൊണ്ടുതന്നെ പല സ്ഥാന നഷ്ടങ്ങളും ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അതിനൊക്കെ അപ്പുറം, ഒരു നിലപാട് കൈക്കൊള്ളുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരനെ വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടമാണ്.

No comments: