Showing posts with label പുസ്തകനിരൂപണം. Show all posts
Showing posts with label പുസ്തകനിരൂപണം. Show all posts

Friday, October 2, 2015

അധസ്ഥിത ജീവിതം അടയാളപ്പെടുത്തുന്ന കഥകള്‍

സുരേഷ് കീഴില്ലം


അമ്മ മഴ നനഞ്ഞ് നില്‍ക്കുകയാണ്
കഥകള്‍ 
കടാതി ഷാജി
പ്രസാധനം: പ്രിന്റ് ഹൗസ് മതിലകം
വില: 50 രൂപ



'മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്. 'കടാതി ഷാജിയുടെ ചത്തവന്റെ വസ്ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത് മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്. അത് കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട് ചത്തവന്റെ വസ്ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന് കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ് എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത് ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ് പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക് ലഭിയ്ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന് പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട് പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്ക്കുമ്പോള്‍ ചത്തലക്കിന് ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്ക്കാനുമൊക്കെ വിധിയ്ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്. അത് അടുത്ത കടയില്‍ കൊടുത്താണ് മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന് കഥാകൃത്ത്. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്. ഇവയില്‍ നിന്ന് വഴി മാറി സഞ്ചരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ലാസ്റ്റ് ഗ്രേഡ് ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 2013

Friday, June 13, 2014

പ്രതിരോധത്തിന്റെ അടയാളങ്ങള്‍

എതിരടയാളത്തിന്റെ ആത്മകഥ
നോവല്‍
ഇന്ദുചൂഡന്‍ കിഴക്കേടം
ഡി.സി ബുക്‌സ്, കോട്ടയം
വില: 90.00 രൂപ


വികസനമെന്നത് അത്യന്തം പ്രലോഭനകരമായ പദമാണ്. ഈ സുകുമാരപദത്തിന്റെ മുഖംമൂടിയെടുത്തു മാറ്റുമ്പോഴാണ് അത് ചൂഷണമെന്നോ, അധിനിവേശമെന്നോ രൂപമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, അതു പലപ്പോഴും സംഭവിക്കുന്നത് ഏറെ വൈകിയാണ്.
മനുഷ്യ/പ്രകൃതി വിരുദ്ധങ്ങളായ പൊള്ളയായ വികസനത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നത് എക്കാലവും വളരെ കുറച്ചുപേരാണ്. ആ സമരങ്ങളുടെ പരിസമാപ്തിയാകട്ടെ, പലപ്പോഴും മഹത്തായ പരാജയങ്ങളിലുമാണ്. ഓരോ പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജം കൊണ്ട പ്രതിരോധം പിന്നെയും ശക്തിപ്പെടുന്നു. 
ജീവരാശിയെ നിലനിര്‍ത്തുന്ന ഈ പ്രതിരോധങ്ങളുടെ ചരിത്രമാണ് 'എതിരടയാളത്തിന്റെ ആത്മകഥ'. വളരെ കുറച്ചു കഥകള്‍ മാത്രമെഴുതി, മലയാള കഥാലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുത്ത ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പ്രഥമ നോവല്‍.
അധികാര നഗരിയായ മുംബൈ ആണ്‌ നോവലിന്റെ  പശ്ചാത്തലം. ഭരണകൂടത്തിന്റെ, മാധ്യമങ്ങളുടെ, എന്തിന് ജനതയുടെ അപ്പാടെ ആരാധനകള്‍ ഏറ്റുവാങ്ങുന്ന ആനന്ദവര്‍മ്മയാണ് ഇവിടെ വികസനനായകന്‍. അജണ്ടകള്‍ നിശ്ചയിക്കുന്ന, ലോകത്തെ മുഴുവന്‍ അടിയാളരാക്കുന്ന സവര്‍ണ്ണാധിപത്യത്തിന്റെ അടയാളമാണ് അയാള്‍. എന്നാല്‍, നോവലില്‍ എവിടേയും ആനന്ദ വര്‍മ്മ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പക്ഷെ, ദുസ്വപ്നങ്ങളായി, ഭീഷണിയായി, വ്യാവസായിക കുതിപ്പായി, അത്യാര്‍ത്തിയായി അയാളുടെ സാന്നിദ്ധ്യം ഉടനീളമുണ്ട്.
പ്രതിരോധവും സമരവും ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണ്. എഴുത്തിലൂടെ, വരയിലൂടെ, മുദ്രാവാക്യങ്ങളിലൂടെ, ഒളിയാക്രമണങ്ങളിലൂടെ പലരും പലമട്ടില്‍ മാനവരാശിക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പ് ഏറ്റെടുക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രങ്ങളും അനുനിമിഷം സംഭരിക്കുന്നത് പ്രതിരോധിക്കാനുള്ള ഊര്‍ജ്ജമാണ്.
ആനന്ദവര്‍മ്മയെ പ്രഭുവായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് നളിനിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം മാറ്റിവച്ച ആക്ടിവിസ്റ്റ് അരുണനാണ് അവളുടെ ഭര്‍ത്താവ്. കഥാഗതിയുടെ മദ്ധ്യത്തില്‍ അരുണന്റേയും നളിനിയുടേയും പ്രതിരോധങ്ങള്‍ തകരുന്നതാണ് നാം കാണുന്നത്. നളിനിയുടെ കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് പത്രം വിലക്കേര്‍പ്പെടുത്തി. അതോടെ ജോലി ഉപേക്ഷിക്കുന്ന നളിനി ഹൃദ്രോഗിണിയായി മാറുന്നു. ആനന്ദ വര്‍മ്മയുടെ കമ്പനി നിര്‍മ്മിക്കുന്ന മരുന്നുകള്‍ കൊണ്ട് ജീവന്‍ രക്ഷപ്പെടുത്തേണ്ട ഗതികേടിലേക്കാണ് നളിനി എത്തുന്നത്. അവിടെ, ഔഷധം പോലും നിരസിച്ചുകൊണ്ടായി നളിനിയുടെ പ്രതിരോധം. ചാവേറിന്റെ വഴി.
മഹാനഗരത്തിന്റെ ഒമ്പതാം നില വിട്ട് നളിനിയും അരുണനും മകന്‍ വിശ്വാസും നോവലിന്റെ ഒടുവില്‍ പലായനം ചെയ്യുന്നത് ഗ്രാമീണ നന്മയിലേക്കാണ്. കുന്നിന് മേലെ വിരുന്ന് വന്ന ചെറുകാറ്റില്‍ പുല്‍നാമ്പുകള്‍ ത്രസിക്കുന്നത് അവര്‍ തിരിച്ചറിയുന്നു. അവിടേക്ക് ഒരു പറ്റം ചിത്രശലഭങ്ങള്‍ പറന്നു വരുന്നു. അനാദിയായ ചിരിയില്‍ തന്റെ വരകള്‍ക്ക് മേല്‍ നളിനി വീണ്ടും മുഖം അമര്‍ത്തുന്നു.
ഏതു പ്രതിസന്ധിയേയും പൊട്ടിച്ചിരികൊണ്ട് നേരിടുന്ന ദലൈലാമയും അഭയാര്‍ത്ഥി സുന്ദരിയായ പേമയും യാഥാര്‍ത്ഥ്യത്തിലേക്ക് ഒരിക്കലെങ്കിലും കണ്ണു തുറക്കാത്ത ന്യൂസ് എഡിറ്റര്‍ ജോസഫ് പിന്‍ഹീറോയും പണത്തിന്റെ വഴികള്‍ മാത്രം മുന്നിലുള്ള തപന്‍ഘോഷും നിരന്തരം ദുരന്തങ്ങളിലൂടെ കടന്നുപോന്ന് മാനവരാശിയുടെ മുഴുവന്‍ ദുരിതങ്ങളും ഏറ്റെടുക്കാനുള്ള ശേഷി ആര്‍ജ്ജിച്ച കിഷന്‍ ചന്ദും ഉള്‍പ്പെട്ട കഥാപാത്ര വൈവിദ്ധ്യം നോവലിന് നല്‍കുന്നത് ഒരു ആഗോള വായനാപരിസരമാകുന്നു. 

സണ്ടേ മംഗളം 11.05.2014

Sunday, September 8, 2013

അധസ്ഥിത ജീവിതത്തിന്റെ അടയാളങ്ങള്‍

അമ്മ മഴ നനഞ്ഞ്‌ നില്‍ക്കുകയാണ്‌
കഥകള്‍
കടാതി ഷാജി
പ്രസാധനം: പ്രിന്റ്‌ ഹൗസ്‌ മതിലകം
വില: 50 രൂപ



സുരേഷ്‌ കീഴില്ലം




`മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ്‌ ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്‌. `കടാതി ഷാജിയുടെ ചത്തവന്റെ വസ്‌ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത്‌ മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്‌. അത്‌ കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട്‌ ചത്തവന്റെ വസ്‌ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന്‌ കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്‌ എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത്‌ ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ്‌ പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്‌ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്‌ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ്‌ പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്‌ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക്‌ ലഭിയ്‌ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന്‌ പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്‌ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട്‌ പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്‌ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്‌.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്‌ക്കുമ്പോള്‍ ചത്തലക്കിന്‌ ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്‌ക്കാനുമൊക്കെ വിധിയ്‌ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്‌. അത്‌ അടുത്ത കടയില്‍ കൊടുത്താണ്‌ മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്‌. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത്‌ ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന്‌ കഥാകൃത്ത്‌. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്‌. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്‌. ഇവയില്‍ നിന്ന്‌ വഴി മാറി സഞ്ചരിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന ഒരു ലാസ്‌്‌റ്റ്‌ ഗ്രേഡ്‌ ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്‌ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 8 09 2013 

Tuesday, May 28, 2013

ലോകം ചുറ്റിയെത്തുന്ന ഓര്‍മ്മക്കഥകള്‍


ചില നാട്ടുകാര്യങ്ങള്‍
മുരളി തുമ്മാരുകുടി
പ്രസാധകര്‍: കറന്റ് ബുക്‌സ്, കോട്ടയം
വില: 140/-





വെങ്ങോലയെന്ന ചെറുഗ്രാമത്തില്‍ കാലുറപ്പിച്ച് നിന്ന് ലോകരാജ്യങ്ങളിലേയ്ക്ക് ചിറകുവിരിയ്ക്കുന്ന വിസ്മയക്കാഴ്ചയാണ് മുരളി തുമ്മാരുകുടിയുടെ എഴുത്ത്. 
ചരിത്രവും സംസ്‌കാരവും സാഹിത്യവും സാങ്കേതിക വിജ്ഞാനവും സ്പര്‍ശിച്ച് അത് നമുക്ക് നല്‍കുന്ന സാര്‍വ്വ ലൗകിക ദര്‍ശനം തികച്ചും വേറിട്ടതുമാണ്. 
പുളുവില്‍ നിന്നും കഥയിലേയ്ക്ക് എന്നാണ് അവതാരക പ്രഭാപിള്ള (പ്രശസ്ത സാഹിത്യകാരന്‍ എം.പി നാരായണ പിളളയുടെ ഭാര്യ) പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. പല ലേഖനങ്ങളിലും ഇത് പുളുവല്ലെന്ന് മുരളി തുമ്മാരുകുടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കാരണം, സാധാരണ ഗതിയില്‍ വിശ്വസിയ്ക്കാന്‍ പ്രയാസമുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. 
പാല്‍ കടയില്‍ വില്‍ക്കുകയും ചെത്തിയിറക്കുന്ന നല്ല നാടന്‍കള്ള് മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്ന  അമ്മയെ പറ്റിയും മഷി നോക്കി പശുമോഷ്ടാവിനെ കണ്ടെത്തുന്ന ബാലനെ പറ്റിയും ബ്രിട്ടീഷ്‌കാരനായ ക്രിസ്ബാറി ഫ്രീസറില്‍ സൂക്ഷിച്ച മൂര്‍ഖന്‍ പാമ്പിനെ പറ്റിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരമദിനമായ ആഗസ്റ്റ് 18-ന് മാത്രം തുറക്കുന്ന ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തെ പറ്റിയും ചൈനയിലേയും തായ്‌ലെന്റിലേയും കടുവാ കൃഷി പറ്റിയും ഒക്കെ പറയുമ്പോള്‍ അത് പുളുവല്ലെന്ന് ആര്‍ക്കാണ് തോന്നാത്തത്. എന്നാല്‍, നമ്മുടെ ചെറിയ വട്ടത്തിന് പുറത്തുള്ള അത്ഭുതക്കാഴ്ചകള്‍ ലോകസഞ്ചാരിയായ മുരളി തുമ്മാരുകുടി 37 കുറിപ്പുകളിലൂടെ സമ്മാനിയ്ക്കുകയാണ്.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ റാങ്കും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി ഐക്യരാഷ്ട്ര സംഘടനാ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിയ്ക്കുന്ന ഡോ.തുമ്മാരുകുടിയുടെ ചരിത്രബോധമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ചരിത്രം പഠിച്ചാല്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിയ്ക്കുമായിരുന്നെങ്കില്‍ താന്‍ എഞ്ചിനീയറിങ്ങിനോ ഐ.ഐ.ടിയിലോ ചേരില്ലായിരുന്നുവെന്ന് ഇദ്ദേഹം തുറന്നു പറയുന്നുണ്ട്. 
ലോകരാജ്യങ്ങളില്‍ സോഫ്റ്റ് വ്യഭിചാരമായി മാറിയ മസാജിന്റെ ചരിത്രം, തേയിലയുടേയും ചൈനയിലെ ടീ സെറിമണിയുടേയും ചരിത്രം,  മണലാരണ്യമായ സൗദി അറേബ്യയിലെ വിജയകരമായ ഗോതമ്പു കൃഷിയുടെ ചരിത്രം, കൊല്ലവര്‍ഷം 1115 -ല്‍ പൂര്‍ത്തിയായ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന്റെ ചരിത്രം, കറുത്തപൊന്നായ കുരുമുളകിന്റെ ചരിത്രം എന്നിങ്ങനെ സ്ട്രീക്കിങ്ങിന്റെ  (പൂര്‍ണ്ണ നഗ്നരാരായി തെരുവുകളിലൂടെയുള്ള ഓട്ടം) വരെ ചരിത്രം നമുക്കിതില്‍ വായിയ്ക്കാം. അങ്ങനെ പഴയകാല അറിവുകളിലേയ്ക്കുള്ള വലിയ വാതായനമായി ഈ ചെറിയ പുസ്തകം മാറുന്നു.
അതീവ ഗൗരവമായ കാര്യങ്ങള്‍ പോലും നര്‍മ്മ രസത്തോടെ അവതരിപ്പിയ്ക്കുന്നതിനാല്‍ പുസ്തകം കയ്യിലെടുക്കുന്നവര്‍ക്ക് വായനതീരാതെ താഴെ വയ്ക്കാനാവില്ല. ആഖ്യാനത്തിലെ സ്വയം വിമര്‍ശനവും യുക്തിഭദ്രതയും എടുത്തുപറയണം. സ്വയം വിമര്‍ശനവും ഹാസ്യവും പാകത്തില്‍ ചേര്‍ത്താണ് മുരളിയുടെ രചന എന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആമുഖക്കുറിപ്പിലെ സാക്ഷ്യം.
നേര്‍യുക്തികളില്‍ നിന്ന് തകിടം മറിഞ്ഞ് വിപരീതയുക്തികളിലൂടെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ആഘാതപൂര്‍വ്വം വായനക്കാരനെ വീഴ്ത്തുന്ന എം.പി നാരായണപിള്ളയുടെ രചനാകൗശലം ഈ കുറിപ്പുകള്‍ നമ്മെ ചിലപ്പോഴെങ്കിലും ഓര്‍മ്മപ്പെടുത്തും. നാരായണപിള്ളയുടെ ഭാര്യ പ്രഭാപ്പിള്ള അവതാരകയായി വരുമ്പോള്‍, ഈ സാദൃശ്യം യാദൃശ്ചികമല്ലെന്നും നാരായണപിള്ള അത്രയേറെ തുമ്മാരുകുടിയെ  സ്വാധീനിച്ചിട്ടുണ്ടെന്നും എഴുത്തുകാരന്‍ തുറന്നുസമ്മതിയ്ക്കുന്നതായി നമുക്ക് വിലയിരുത്താം.
എന്തായാലും മലയാളിയുടെ ലോകബോധം പതുക്കിപ്പണിയുന്നതില്‍ മുരളി തുമ്മാരുകുടി നല്‍കുന്ന സംഭാവന തീര്‍ച്ചയായും ചെറുതല്ല. അതിനാല്‍ത്തന്നെ, അനായസ വായനയ്ക്ക് മാത്രമല്ല  വായനമുറിയിലെ സൂക്ഷിപ്പുപുസ്തകമായും പരിഗണിയ്ക്കാവുന്നതാണ് ചില നാട്ടുകാര്യങ്ങള്‍. 

  സണ്‍ഡേ മംഗളം 26.05.2013                                                             

Sunday, September 2, 2012

കഥകളുടെ പുതിയ പൂന്തോട്ടം

പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍/
 ബ്ലോഗ്‌ കഥകളുടെ സമാഹാരം
 പ്രസാധകര്‍: ഇന്‍സൈറ്റ്‌ പബ്ലിക്ക,
 കോഴിക്കോട്‌/
പേജ്‌ :146-
വില 110 
 സുരേഷ്‌ കീഴില്ലം

 മലയാളത്തിന്റെ കഥാലോകം എക്കാലത്തും ഹരിതാഭമാണ്‌. ആഖ്യാനത്തിന്റെ മികവും മൗലികതയും കൊണ്ട്‌ അവ പലപ്പോഴും ഇതര സാഹിത്യശാഖകളെ അതിശയിച്ചു നിന്നു.
എന്നാല്‍, മികച്ച കഥാകൃത്തുക്കള്‍ തങ്ങളെത്തന്നെ അനുകരിയ്‌ക്കുന്നതും ആ തനിയാവര്‍ത്തനങ്ങളുടെ വിരസത കണ്ടില്ലെന്നുവച്ച്‌ വായനാലോകം അവരെ വിഗ്രഹവത്‌ക്കരിയ്‌ക്കുന്നതും മലയാളത്തിന്റെ മാത്രം ദുരന്തമല്ല. നിറവും ഗുണവും കെട്ട ഈ വാടാമലരുകള്‍ക്കിടയില്‍, ഉദ്യാനത്തില്‍ പുതുനാമ്പുകള്‍ തളിര്‍ക്കുന്നതും, എന്തിന്‌ പൂത്തു വിടരുന്നതുപോലും സാമ്പ്രദായിക വായനാസമൂഹം തിരിച്ചറിയുന്നത്‌ ഏറെ വൈകിയാവും. പുതു ചെടികള്‍ക്ക്‌ വേരു പിടിയ്‌ക്കാനുള്ള ഇടം പോലും പലപ്പോഴും ലഭിയ്‌ക്കാറില്ലെന്നതും വസ്‌തുത.
ഇതിനിടയിലാണ്‌, പത്രാധിപര്‍ക്കും പ്രസാധകര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കഥകള്‍ വായനക്കാരിലേയ്‌ക്ക്‌ വന്നത്‌. ലോകമാകെ ആത്മപ്രകാശനത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ ബ്ലോഗ്‌ എന്ന സ്വതന്ത്ര ഇന്റര്‍നെറ്റ്‌ പ്രസാധക സംവിധാനം മലയാള കഥാകാരന്മാരുടെ തട്ടകമാകാനും നാളേറെ വേണ്ടിവന്നില്ല.
ബൂലോഗത്ത്‌ (ബ്ലോഗ്‌ ലോകം) നിറഞ്ഞ പച്ചപ്പില്‍ കളകളാണ്‌ ഏറെയും എന്ന വിമര്‍ശനം തുടക്കം മുതലുണ്ട്‌. ഈ കളകള്‍ക്കിടിയില്‍ സുന്ദരോദ്യാനങ്ങളിലെ രാജകീയമലരുകളേക്കാള്‍ മണമുള്ള ഇലകള്‍ ഉണ്ടായിരുന്നുവെന്ന്‌്‌ നാം മെല്ലയാണ്‌ തിരിച്ചറിഞ്ഞത്‌. ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്‌ ഇന്‍സൈറ്റ്‌ പബ്ലിക്ക പുറത്തിറക്കിയ പതിന്നാലു ബ്ലോഗ്‌ എഴുത്തുകാരുടെ കഥകള്‍ ചേര്‍ത്തുള്ള സമാഹാരം: പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍.
മികച്ച കഥകള്‍ കൊണ്ട്‌ വായനക്കാരെ മുമ്പു തന്നെ വിസ്‌മയിപ്പിച്ച ചുരുക്കം ചിലരെങ്കിലും ഈ കൂട്ടത്തിലുണ്ട്‌. കഥയാണോ ജീവിതം തന്നെയാണോ എന്ന്‌ സംഭ്രമിപ്പിയ്‌ക്കുന്ന നോവല്‍ സാഹിത്യം എന്ന മനോജ്‌ വെങ്ങോലയുടെ രചനയാണ്‌ ഇതില്‍ പ്രധാനം. ഉപമകളില്‍ സുഭാഷ്‌ ചന്ദ്രനേയും കഥകളില്‍ സക്കറിയയേയും വെല്ലുന്ന ശിവന്‍ പിറക്കാട്ട്‌ എന്ന കഥാകൃത്തിന്റെ ജീവിതമാണ്‌ അസൂയാര്‍ഹമായ ആഖ്യാനത്തികവുകൊണ്ട്‌ നമുക്ക്‌ മുമ്പിലെത്തുന്നത്‌.
അധികാരത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിയ്‌ക്കുന്ന നിരവധി കഥകള്‍ ഇക്കൂട്ടത്തിലുണ്ട്‌. സ്‌പെസിഫിക്‌ ഗ്രാവിറ്റി (ഉബൈദ്‌), ഖരമാലിന്യങ്ങള്‍ (പ്രദീപ്‌കുമാര്‍) എന്നിവയാണ്‌ ഇതില്‍ പ്രധാനം. കാലഘട്ടത്തിന്‌ അനുസൃതമായി കഥാസന്ദര്‍ഭങ്ങളിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റം ഉബൈദിന്റെ കഥ അനുഭവിപ്പിയ്‌ക്കുന്നു. ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി ഏതുവിധേനയും സംസ്‌കരിച്ചെടുക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഖരമാലിന്യമായി മാറുന്ന സാമൂഹ്യ നേര്‍ക്കാഴ്‌ചയാണ്‌ പ്രദീപ്‌കുമാര്‍ പങ്കുവയ്‌ക്കുന്നത്‌.
മാറിയ കാലത്തെ സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ ഒറ്റരാത്രി കാഴ്‌ചകളാണ്‌ സിയാഫ്‌ അബ്‌ദുള്‍ ഖാദറിന്റെ കാസിനോ എന്ന കഥ. അക്രമത്തിന്റെയും ഭോഗത്തിന്റെയും വിഭ്രമകാഴ്‌ചകള്‍ അതിവേഗതയോടെ, അതിലേറെ സൂഷ്‌മതയോടെ കഥാകൃത്ത്‌ നമ്മുടെ തലച്ചോറിലേയ്‌ക്ക്‌ തൊടുത്തു വിടുന്നു.
സമകാലികമായ സ്‌ത്രീപക്ഷ രചനകള്‍ക്കും ഈ ചെറു പുസ്‌തകത്തില്‍ ഇടമുണ്ട്‌. മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്‌ത്രീയെ എത്രത്തോളം മാറ്റിമറിയ്‌ക്കുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെയായിരിയ്‌ക്കുമെന്നും അതീവ കയ്യൊതുക്കത്തോടെ അനന്തരം എന്ന കഥയിലൂടെ സേതുലക്ഷ്‌മി ആവിഷ്‌കരിയ്‌ക്കുന്നു. തുടര്‍ച്ചയായ പീഡനങ്ങളിലും ഹൃദയം നുറുങ്ങിപ്പോകാതെ കാത്ത ചാരുലതയുടെ കഥയാണ്‌ റോസിലി ജോയിയുടേത്‌. ഇരയുടെ യഥാര്‍ത്ഥ്യത്തിലുള്ള മരണം എപ്പോഴാണ്‌ സംഭവിയ്‌ക്കുന്നതെന്ന്‌ പിരാനകള്‍ എന്ന രചനയിലൂടെ അറിയാം.
മാര്‍ക്വസിന്റെ മാജിക്കല്‍ റിയലിസവും കഥാപാത്രങ്ങളും പുനസൃഷ്‌ടിയ്‌ക്കപ്പെടുന്ന മലമടക്കുകളും വന്യരാത്രിയും ഷീലാ ടോമിയുടെ കഥയിലുണ്ട്‌. അങ്ങനെ മണ്ണിന്റെ ഹൃദയത്തിലേയ്‌ക്ക്‌ നോക്കുന്ന ദൂരദര്‍ശിനിയായി മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്‌തകം എന്ന കഥ മാറുന്നു.
ഊഷ്‌മള ഗന്ധങ്ങളിലൂടെ കരോള്‍ ബാഗ്‌ മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍ ഗബ്രിയേലിന്റെ കഥയാണ്‌ സുജ ജെ.എസ്‌ പറയുന്നത്‌. പത്മിനിയ്‌ക്ക്‌ വേണ്ടി അയാള്‍ വാങ്ങിയ വയല്‍പ്പൂക്കളുടെ ഗന്ധമുള്ള ലഹങ്കയും പ്രിയങ്ക സൈഗാളിനു നല്‍കിയ പച്ചക്കര്‍പ്പൂരത്തിന്റെ ഗന്ധമുള്ള ലഹങ്കയും വായനക്കാര്‍ക്ക്‌ മുമ്പില്‍ വിരിച്ചിടുന്നത്‌ പച്ചയായ ജീവിതത്തിന്റെ സൂഷ്‌മഗന്ധങ്ങള്‍ തന്നെ.
മാനസികവൈകല്യമുള്ള ഒരു സ്‌ത്രീയുമായി നടന്ന രതിയുടെ തീഷ്‌ണാനുഭമാണ്‌ മനോജ്‌ വി.ഡി എഴുതിയ രാത്രിമഴ. വസ്‌ത്രങ്ങളുടെ ബന്ധനമില്ലാതെ ഉടലിലേയ്‌ക്ക്‌ വലിച്ചടിപ്പിയ്‌ക്കുമ്പോള്‍ പ്രാന്തിപപ്പി പറയുന്നത്‌ ഇങ്ങനെയാണ്‌: നീയൊരു ആണാണ്‌...ഞാനൊരു പെണ്ണും!
അവതരണത്തിന്റെ അനായാസതയാല്‍ ആകര്‍ഷകമായ രചനയാണ്‌ എസ്‌ ജയേഷിന്റേത്‌. മൂന്നു തെലുങ്കന്‍മാര്‍ പഴനിയ്‌ക്ക്‌ പോയ കഥയില്‍ മൂന്നുപേരും എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കഥാകാരന്റെ ഉള്‍ക്കാഴ്‌ചയുടെ തെളിവായി മാറുന്നു.
കച്ചവടതന്ത്രങ്ങളുടെ അഴിയാക്കുരുക്കുകളും അതില്‍ പെടുന്ന പച്ചമനുഷ്യരുടെ മനസാക്ഷി വിലാപങ്ങളുമാണ്‌ ധനസഹായം ബാറിന്റെ പ്രമേയം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജയദേവ്‌ വി എഴുതിയ ഈ കഥയ്‌ക്കും വായനയുടെ ലഹരി നല്‍കുവാന്‍ കഴിയുന്നുണ്ട്‌.
സിദ്ധന്‍ എന്ന കഥയിലൂടെ ചരിത്രത്തിന്റെ സഹയാത്രികനായ പത്രപ്രവര്‍ത്തകന്റെ നിസ്സഹായത ആരിഫ്‌ സെയ്‌നും ഒന്‍പതു തലകളും നീണ്ടകൈകാലുകളും ഉള്ളിലേയ്‌ക്ക്‌ ചുരുക്കി പന്തുകണക്കേ, മറ്റൊരു മൂര്‍ഛയേറിയ വാള്‍ത്തല മുകളില്‍ മിന്നുന്നതും കാത്ത്‌ ഉദ്വേഗത്തോടെ കാത്തിരിയ്‌ക്കുന്ന പ്രതികാരദാഹം ഹൈഡ്ര എന്ന കഥയിലൂടെ നിധീഷ്‌ ജിയും ആവിഷ്‌കരിയ്‌ക്കുന്നു. ബ്ലോഗ്‌ കഥകളുടെ മുഖമുദ്രയായ ലളിതവായനയ്‌ക്ക്‌ ഉദാഹരണമായി ബിജു ഡേവിസിന്റെ കുരിയപ്പന്‍ അലിയാസ്‌ മറഡോണ എടുത്തുകാട്ടാം.
പല കഥകളുടേയും ഒരുപിടി മുകളില്‍ നില്‍ക്കുന്ന ബിജു കാഞ്ഞങ്ങാടിന്റെ ചിത്രങ്ങളാണ്‌ പുസ്‌തകത്തിന്റെ മറ്റൊരു ആകര്‍ഷണം. ഡെനി ലാലിന്റെ കവര്‍ ഡിസൈനും നന്ന്‌. എന്നാല്‍, സംഭവിയ്‌ക്കരുതാത്ത അക്ഷരത്തറ്റുകള്‍ പുസ്‌തകത്താളുകളില്‍ ഏറെയുണ്ടെന്നും പറയാതെ വയ്യ.
സണ്ടേ മംഗളം 2.9.2012