Tuesday, September 17, 2013

സത്യന്‍ താന്നിപ്പുഴയുടെ പുസ്തക പ്രകാശനം

സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും 

എന്ന പുസ്തകം ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ,
 കാലടി എസ്.മുരളീധരന് നല്‍കി പ്രകാശനം ചെയ്യുന്നു. 
കോടനാട് സര്‍ഗ്ഗവേദി പ്രസിഡന്റ് ജിതേഷ് വേങ്ങൂര്‍, 
ആശാന്‍ സ്മാരക സാഹിത്യവേദി ട്രഷറര്‍ എം സുകുമാരന്‍,
 പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സത്യന്‍ താന്നിപ്പുഴ,
 യുവകഥാകൃത്ത് പി.എസ് ദേവദത്ത്, സുരേഷ് കീഴില്ലം, 
ആശാന്‍ സ്മാരക സാഹിത്യ വേദി വൈസ് പ്രസിഡന്റ് 
എം.എം ഓമനക്കുട്ടന്‍ തുടങ്ങിയവരേയും കാണാം.

ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപടിയില്‍ (1.09.2013) ഇത്തവണ പ്രകാശനം ചെയ്തത് ശ്രീ.സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും എന്ന പുസ്തകമാണ്. മിഷന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന പ്രശസ്ത ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കാലടിയിലെ ബുധ സംഗമം എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സംഘാടകനും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ലൈബ്രേറിയനുമായ കാലടി എസ് മുരളീധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന്‍ താന്നിപ്പുഴ സാഹിത്യലോകത്തേയ്ക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്. ഇപ്പോള്‍ നന്നായി അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ്. നാല്‍പതോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 
സത്യന്‍ താന്നിപ്പുഴയുമായി എനിയ്ക്കുള്ളത് വര്‍ഷങ്ങളുടെ ബന്ധമാണ്. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയില്‍ ഉള്‍പ്പെടാനും അതിന്റെ സംഘാടകനാകാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
മറ്റൊരു സന്തോഷം, പുസ്തക പ്രകാശനത്തിന് എത്തിയ ഷാജി മാലിപ്പാറയുമായി കാണാന്‍ ഏകദേശം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം ലഭിച്ചതിലാണ്. മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂളില്‍ മിഷന്‍ മാസിക കുട്ടികള്‍ക്കായി നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ ഒരു കേവല നിരീക്ഷകനായിട്ടാണ് അന്നു ഞാന്‍ എത്തിയത്. എന്നെ തിരിച്ചറിഞ്ഞ ഷാജി, കുട്ടികളോട് കഥകളെ പറ്റി സംസാരിയ്ക്കണം എന്നാവശ്യപ്പെട്ടു. എന്തൊക്കെയോ പറഞ്ഞു. പിരിഞ്ഞു.
പിന്നീട് ഷാജി മാലിപ്പാറയെ കാണുന്നത് ഈ ചടങ്ങിലാണ്. ഇതിനോടകം ഷാജി മാലിപ്പാറയുടെ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. തേവര യു.പി സ്‌കൂളില്‍ അദ്ധ്യാപകനായി. ടി.വി/റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലും സജീവമായി. 
ഏതുനിലയ്ക്കും ഈ പ്രകാശന ചടങ്ങും ഒരു നല്ല ഓര്‍മ്മ. 

Sunday, September 8, 2013

അധസ്ഥിത ജീവിതത്തിന്റെ അടയാളങ്ങള്‍

അമ്മ മഴ നനഞ്ഞ്‌ നില്‍ക്കുകയാണ്‌
കഥകള്‍
കടാതി ഷാജി
പ്രസാധനം: പ്രിന്റ്‌ ഹൗസ്‌ മതിലകം
വില: 50 രൂപ



സുരേഷ്‌ കീഴില്ലം




`മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ്‌ ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്‌. `കടാതി ഷാജിയുടെ ചത്തവന്റെ വസ്‌ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത്‌ മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്‌. അത്‌ കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട്‌ ചത്തവന്റെ വസ്‌ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന്‌ കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്‌ എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത്‌ ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ്‌ പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്‌ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്‌ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ്‌ പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്‌ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക്‌ ലഭിയ്‌ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന്‌ പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്‌ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട്‌ പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്‌ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്‌.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്‌ക്കുമ്പോള്‍ ചത്തലക്കിന്‌ ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്‌ക്കാനുമൊക്കെ വിധിയ്‌ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്‌. അത്‌ അടുത്ത കടയില്‍ കൊടുത്താണ്‌ മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്‌. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത്‌ ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന്‌ കഥാകൃത്ത്‌. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്‌. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്‌. ഇവയില്‍ നിന്ന്‌ വഴി മാറി സഞ്ചരിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന ഒരു ലാസ്‌്‌റ്റ്‌ ഗ്രേഡ്‌ ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്‌ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 8 09 2013 

Monday, September 2, 2013

ഡോ.എസ്.കെ വസന്തനൊപ്പം

ഡോ.എസ്.കെ വസന്തന്‍. ഡോ.കെ.എന്‍ ഉണ്ണികൃഷ്ന്‍,
സുരേഷ് കീഴില്ലം, പി.ആര്‍ ഹരികുമാര്‍, നഗരസഭ
കൗണ്‍സിലര്‍മാരായ പോള്‍ പാത്തിയ്ക്കല്‍, എന്‍.എ ലുക്മാന്‍,
പി.എസ് രഘു എന്നിവരേയും കാണാം
ഡോ.എസ്.കെ വസന്തനൊപ്പം വേദി പങ്കിടാന്‍ ഒരു അവസരം. 
മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയും വായനക്കൂട്ടവും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നമായിരുന്നു വേദി. (21.08.2013)
എം.ടിയുടെ എഴുത്തിനെ പറ്റിയും ജീവിതത്തെ പറ്റിയും ജ്ഞാനത്തെ പറ്റിയും വസന്തന്‍ സാറിന്റെ അനര്‍ഗളവും സരസവുമായ പ്രഭാഷണം. 
ആ നിമിഷം ഓര്‍ത്തത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാമ്പസ് അനുഭവത്തെ പറ്റിയാണ്. 
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല.
എന്റെ ബിരുദാനന്തര ബിരുദ പഠന കാലം.
അന്നവിടെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത് പ്രൊഫ.എം.അച്യുതന്‍, ഡോ.എം ലീലാവതി, പ്രൊഫ.പി മീരാക്കുട്ടി, ഡോ.എസ്.കെ വസന്തന്‍ തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാര്‍...
മലയാളം വിദ്യാര്‍ത്ഥിയല്ലാത്ത എനിയ്ക്ക് ഇവരൊക്കെയായി ക്ലാസുമുറിയ്ക്ക് പുറത്തെ പരിചയം മാത്രം...
അതും കഴിഞ്ഞാണ് കേരള സാഹിത്യ അക്കാദമി ഒരു സാഹിത്യകാര ഡയറക്ടറി പുറത്തിറക്കുന്നത്. അതില്‍ എന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഡയറക്ടറിയുടെ ചുമതല വസന്തന്‍ സാറിനായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു.
ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വസന്തന്‍ സാറുമൊത്ത് ഒരു വേദിയില്‍...
എം.ടിയുടെ തിരക്കഥകളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച തുടങ്ങി  വയ്ക്കുകയായിരുന്നു എന്റെ ചുമതല. വളരെ ആവേശത്തോടെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.