Friday, October 2, 2015

അധസ്ഥിത ജീവിതം അടയാളപ്പെടുത്തുന്ന കഥകള്‍

സുരേഷ് കീഴില്ലം


അമ്മ മഴ നനഞ്ഞ് നില്‍ക്കുകയാണ്
കഥകള്‍ 
കടാതി ഷാജി
പ്രസാധനം: പ്രിന്റ് ഹൗസ് മതിലകം
വില: 50 രൂപ



'മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്. 'കടാതി ഷാജിയുടെ ചത്തവന്റെ വസ്ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത് മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്. അത് കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട് ചത്തവന്റെ വസ്ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന് കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ് എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത് ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ് പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക് ലഭിയ്ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന് പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട് പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്ക്കുമ്പോള്‍ ചത്തലക്കിന് ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്ക്കാനുമൊക്കെ വിധിയ്ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്. അത് അടുത്ത കടയില്‍ കൊടുത്താണ് മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന് കഥാകൃത്ത്. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്. ഇവയില്‍ നിന്ന് വഴി മാറി സഞ്ചരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ലാസ്റ്റ് ഗ്രേഡ് ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 2013

Thursday, June 19, 2014

ബാലചന്ദ്രന്‍ വടക്കേടത്ത് : വിവാദങ്ങളുടെ സഹയാത്രികന്‍

സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനെ പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്. ആരോഗ്യവകുപ്പിന്റെ തൃശൂരിലുള്ള ഓഫീസുമുറിയില്‍ നിന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇടയ്ക്ക് നീണ്ടകാലത്തെ ഒരു ഇടവേള ഉണ്ടായെങ്കിലും.
ഇന്ന് (19.06.2014) പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപെരുമ 2 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യാന്‍ വടക്കേടത്ത് എത്തിയിരുന്നു. പ്രോഗ്രാമിന് മുനിസിപ്പാലിറ്റിയില്‍ നിന്ന് ക്ഷണിച്ചപ്പോള്‍തന്നെ എന്നെ അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു. 
"ഞാന്‍ എത്തുമ്പോള്‍ നീ അവിടെ ഉണ്ടാവില്ലേ?
ഇന്ന് രാവിലെ ആദ്യം എന്റെ ഓഫീസിലെത്തി. കൊച്ചി ആകാശവാണി നിലയത്തിനായി സമകാലികം എന്ന പ്രതിവാര പരിപാടി തയ്യാറാക്കുന്ന ആരാധനയ്ക്ക് വേണ്ടി അവിടെവച്ച് ഒരു ഹൃസ്വ ഭാഷണം.
പിന്നീട് ഉദ്ഘാടന സമ്മേളന വേദിയിലേക്ക് ...
വടക്കേടത്ത് ഇക്കുറിയും പതിവു തെറ്റിച്ചില്ല. ഇന്നസെന്റിന്റെ ആത്മകഥയിലെ ഭാഗം നാലാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനേപ്പറ്റി നിശിത വിമര്‍ശനം. 
ചലച്ചിത്ര താരത്തിനുവേണ്ടി ആരോ എഴുതികൊടുത്ത ആത്മകഥ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നതിന്റെ അനൗചിത്യം. ഇടതു സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ച ഇന്നസെന്റിന്റെ ആത്മകഥാഭാഗം പാഠപുസ്തകത്തില്‍ തിരുകി കയറ്റുകയായിരുന്നുവെന്ന് വടക്കേടത്ത് പറഞ്ഞു. ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അതിന്റെ ഇരകള്‍ നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം തുറന്നടിച്ചു. 
പതിവുപോലെ സംഗതി വിവാദം.
സി.പി.എം ലോക്കല്‍ സെക്രട്ടറിയായ കെ.ഇ നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിക്കു പുറത്തിറങ്ങിയ വടക്കേടത്തിനെ നേരിട്ട് എത്തി പ്രതിഷേധമറിയിച്ചു.

ബാലചന്ദ്രന്‍ വടക്കേടത്ത് എക്കാലവും വിവാദങ്ങളില്‍ നിന്ന് വഴിമാറാതെയാണ് സഞ്ചരിച്ചിട്ടുള്ളത്.
എന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന സാഹിതീ സായകം മാസിക സംഘടിപ്പി്ച്ച ചടങ്ങിലാണ് ടി പത്മനാഭന്‍ കഥയെഴുത്ത് നിര്‍ത്തണമെന്ന് വടക്കേടത്ത് ആവശ്യപ്പെട്ടത്. ചെറുകഥയുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പത്മനാഭന്‍ എഴുത്തു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് പിന്നീട് കേരളം മുഴുവന്‍ കൊണ്ടാടിയ വിവാദമായി മാറി. പത്മനാഭന്‍ മികച്ച കഥകളുടെ രചയിതാവാണെന്നും എന്നാല്‍ ഒടുവില്‍ അദ്ദേഹം തന്നേതന്നെ അനുകരിക്കുകയാണെന്നും വടക്കേടത്ത് സ്ഥാപിച്ചു.

അങ്ങനെ എത്രയെത്ര വിവാദങ്ങള്‍!!
കേരള കലാമണ്ഡലത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും ഒക്കെ തലപ്പത്തിരിക്കുമ്പോഴും വടക്കേടത്ത് വിവാദങ്ങളില്‍ നിന്ന് വഴിമാറിയിട്ടില്ല. അതു കൊണ്ടുതന്നെ പല സ്ഥാന നഷ്ടങ്ങളും ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അതിനൊക്കെ അപ്പുറം, ഒരു നിലപാട് കൈക്കൊള്ളുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരനെ വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടമാണ്.

Friday, June 13, 2014

പ്രതിരോധത്തിന്റെ അടയാളങ്ങള്‍

എതിരടയാളത്തിന്റെ ആത്മകഥ
നോവല്‍
ഇന്ദുചൂഡന്‍ കിഴക്കേടം
ഡി.സി ബുക്‌സ്, കോട്ടയം
വില: 90.00 രൂപ


വികസനമെന്നത് അത്യന്തം പ്രലോഭനകരമായ പദമാണ്. ഈ സുകുമാരപദത്തിന്റെ മുഖംമൂടിയെടുത്തു മാറ്റുമ്പോഴാണ് അത് ചൂഷണമെന്നോ, അധിനിവേശമെന്നോ രൂപമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, അതു പലപ്പോഴും സംഭവിക്കുന്നത് ഏറെ വൈകിയാണ്.
മനുഷ്യ/പ്രകൃതി വിരുദ്ധങ്ങളായ പൊള്ളയായ വികസനത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നത് എക്കാലവും വളരെ കുറച്ചുപേരാണ്. ആ സമരങ്ങളുടെ പരിസമാപ്തിയാകട്ടെ, പലപ്പോഴും മഹത്തായ പരാജയങ്ങളിലുമാണ്. ഓരോ പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജം കൊണ്ട പ്രതിരോധം പിന്നെയും ശക്തിപ്പെടുന്നു. 
ജീവരാശിയെ നിലനിര്‍ത്തുന്ന ഈ പ്രതിരോധങ്ങളുടെ ചരിത്രമാണ് 'എതിരടയാളത്തിന്റെ ആത്മകഥ'. വളരെ കുറച്ചു കഥകള്‍ മാത്രമെഴുതി, മലയാള കഥാലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുത്ത ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പ്രഥമ നോവല്‍.
അധികാര നഗരിയായ മുംബൈ ആണ്‌ നോവലിന്റെ  പശ്ചാത്തലം. ഭരണകൂടത്തിന്റെ, മാധ്യമങ്ങളുടെ, എന്തിന് ജനതയുടെ അപ്പാടെ ആരാധനകള്‍ ഏറ്റുവാങ്ങുന്ന ആനന്ദവര്‍മ്മയാണ് ഇവിടെ വികസനനായകന്‍. അജണ്ടകള്‍ നിശ്ചയിക്കുന്ന, ലോകത്തെ മുഴുവന്‍ അടിയാളരാക്കുന്ന സവര്‍ണ്ണാധിപത്യത്തിന്റെ അടയാളമാണ് അയാള്‍. എന്നാല്‍, നോവലില്‍ എവിടേയും ആനന്ദ വര്‍മ്മ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പക്ഷെ, ദുസ്വപ്നങ്ങളായി, ഭീഷണിയായി, വ്യാവസായിക കുതിപ്പായി, അത്യാര്‍ത്തിയായി അയാളുടെ സാന്നിദ്ധ്യം ഉടനീളമുണ്ട്.
പ്രതിരോധവും സമരവും ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണ്. എഴുത്തിലൂടെ, വരയിലൂടെ, മുദ്രാവാക്യങ്ങളിലൂടെ, ഒളിയാക്രമണങ്ങളിലൂടെ പലരും പലമട്ടില്‍ മാനവരാശിക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പ് ഏറ്റെടുക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രങ്ങളും അനുനിമിഷം സംഭരിക്കുന്നത് പ്രതിരോധിക്കാനുള്ള ഊര്‍ജ്ജമാണ്.
ആനന്ദവര്‍മ്മയെ പ്രഭുവായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് നളിനിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം മാറ്റിവച്ച ആക്ടിവിസ്റ്റ് അരുണനാണ് അവളുടെ ഭര്‍ത്താവ്. കഥാഗതിയുടെ മദ്ധ്യത്തില്‍ അരുണന്റേയും നളിനിയുടേയും പ്രതിരോധങ്ങള്‍ തകരുന്നതാണ് നാം കാണുന്നത്. നളിനിയുടെ കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് പത്രം വിലക്കേര്‍പ്പെടുത്തി. അതോടെ ജോലി ഉപേക്ഷിക്കുന്ന നളിനി ഹൃദ്രോഗിണിയായി മാറുന്നു. ആനന്ദ വര്‍മ്മയുടെ കമ്പനി നിര്‍മ്മിക്കുന്ന മരുന്നുകള്‍ കൊണ്ട് ജീവന്‍ രക്ഷപ്പെടുത്തേണ്ട ഗതികേടിലേക്കാണ് നളിനി എത്തുന്നത്. അവിടെ, ഔഷധം പോലും നിരസിച്ചുകൊണ്ടായി നളിനിയുടെ പ്രതിരോധം. ചാവേറിന്റെ വഴി.
മഹാനഗരത്തിന്റെ ഒമ്പതാം നില വിട്ട് നളിനിയും അരുണനും മകന്‍ വിശ്വാസും നോവലിന്റെ ഒടുവില്‍ പലായനം ചെയ്യുന്നത് ഗ്രാമീണ നന്മയിലേക്കാണ്. കുന്നിന് മേലെ വിരുന്ന് വന്ന ചെറുകാറ്റില്‍ പുല്‍നാമ്പുകള്‍ ത്രസിക്കുന്നത് അവര്‍ തിരിച്ചറിയുന്നു. അവിടേക്ക് ഒരു പറ്റം ചിത്രശലഭങ്ങള്‍ പറന്നു വരുന്നു. അനാദിയായ ചിരിയില്‍ തന്റെ വരകള്‍ക്ക് മേല്‍ നളിനി വീണ്ടും മുഖം അമര്‍ത്തുന്നു.
ഏതു പ്രതിസന്ധിയേയും പൊട്ടിച്ചിരികൊണ്ട് നേരിടുന്ന ദലൈലാമയും അഭയാര്‍ത്ഥി സുന്ദരിയായ പേമയും യാഥാര്‍ത്ഥ്യത്തിലേക്ക് ഒരിക്കലെങ്കിലും കണ്ണു തുറക്കാത്ത ന്യൂസ് എഡിറ്റര്‍ ജോസഫ് പിന്‍ഹീറോയും പണത്തിന്റെ വഴികള്‍ മാത്രം മുന്നിലുള്ള തപന്‍ഘോഷും നിരന്തരം ദുരന്തങ്ങളിലൂടെ കടന്നുപോന്ന് മാനവരാശിയുടെ മുഴുവന്‍ ദുരിതങ്ങളും ഏറ്റെടുക്കാനുള്ള ശേഷി ആര്‍ജ്ജിച്ച കിഷന്‍ ചന്ദും ഉള്‍പ്പെട്ട കഥാപാത്ര വൈവിദ്ധ്യം നോവലിന് നല്‍കുന്നത് ഒരു ആഗോള വായനാപരിസരമാകുന്നു. 

സണ്ടേ മംഗളം 11.05.2014

Sunday, December 22, 2013

രാഷ്ട്രീയത്തില്‍ നേതാക്കളില്ല, ഉള്ളത് അഭിനേതാക്കള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

പെരുമ്പാവൂര്‍ : സമകാലിക രാഷ്ട്രീയത്തില്‍ നേതാക്കളില്ലെന്നും ഉള്ളത് അഭിനേതാക്കള്‍ മാത്രമാണമെന്നും പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

സഹജീവികളുടേയും ചുറ്റുപാടുകളുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ ബിനാമികളായി രാഷ്ട്രീയ പ്രവര്‍ത്തകരും എഴുത്തുകാരും വരെ തരം താണിരിക്കുന്നുവെന്നും ശിഹാബുദ്ദീന്‍ ചൂണ്ടിക്കാട്ടി. സുരേഷ് കീഴില്ലത്തിന്റെ ആകാശത്തേയ്ക്കുള്ള ദൂരം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകഥാകൃത്ത് എം.എ ബൈജു ആദ്യ പ്രതി ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനവും സാഹിത്യ സംഗമവും സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ജില്ലാ പഞ്ചായത്തുമെമ്പര്‍ ചിന്നമ്മ വറുഗീസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുഞ്ഞ്, പി.ആര്‍ ശിവന്‍ സ്മാരക പഠനകേന്ദ്രം പ്രസിഡന്റ് അഡ്വ. എന്‍.സി മോഹനന്‍, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഫാസ് സെക്രട്ടറി സന്തോഷ് ഗോപാലകൃഷ്ണന്‍, മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി, പ്രസ് ക്ലബ് സെക്രട്ടറി എന്‍.കെ മുഹമ്മദ് കുഞ്ഞ്, കെ.ജെ.യു യൂണിറ്റ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കീഴില്ലം ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി പി.ടി ജ്യോതിഷ് കുമാര്‍, അക്ഷരശ്ലോക സമിതി സെക്രട്ടറി കെ ഗോപിനാഥ്, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ സംസാരിച്ചു. 
രാവിലെ നടന്ന കാവ്യസുപ്രഭാതം ഡോ. ജെ.കെ എസ് വീട്ടൂര്‍ ഉദ്ഘാടനം ചെയ്തു.സന്തോഷ് കോടനാട്, വേലായുധന്‍ വടവുകോട്, കാരുകുളം ശിവശങ്കരന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ജിതേഷ് വേങ്ങൂര്‍, നിഷാ മോഹന്‍, സജി കോടനാട് എന്നിവര്‍ കവിതകള്‍ അവതിരിപ്പിച്ചു. തുടര്‍ന്ന് നടന്ന കഥാവേള പ്രശസ്ത ചെറുകഥാകൃത്ത് മനോജ് ജാതവേദര് ഉദ്ഘാടനം ചെയ്തു. കടാതി ഷാജി, ജോസഫ് ഓടയ്ക്കാലി, ബാബു ഇരുമല, രാജേന്ദ്രന്‍ പി.പി, രായമംഗലം ജയകൃഷ്ണന്‍. പി.സി റോക്കി, പോള്‍ ആത്തുങ്കല്‍, വിജയകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.

Tuesday, September 17, 2013

സത്യന്‍ താന്നിപ്പുഴയുടെ പുസ്തക പ്രകാശനം

സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും 

എന്ന പുസ്തകം ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ,
 കാലടി എസ്.മുരളീധരന് നല്‍കി പ്രകാശനം ചെയ്യുന്നു. 
കോടനാട് സര്‍ഗ്ഗവേദി പ്രസിഡന്റ് ജിതേഷ് വേങ്ങൂര്‍, 
ആശാന്‍ സ്മാരക സാഹിത്യവേദി ട്രഷറര്‍ എം സുകുമാരന്‍,
 പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സത്യന്‍ താന്നിപ്പുഴ,
 യുവകഥാകൃത്ത് പി.എസ് ദേവദത്ത്, സുരേഷ് കീഴില്ലം, 
ആശാന്‍ സ്മാരക സാഹിത്യ വേദി വൈസ് പ്രസിഡന്റ് 
എം.എം ഓമനക്കുട്ടന്‍ തുടങ്ങിയവരേയും കാണാം.

ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപടിയില്‍ (1.09.2013) ഇത്തവണ പ്രകാശനം ചെയ്തത് ശ്രീ.സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും എന്ന പുസ്തകമാണ്. മിഷന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന പ്രശസ്ത ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കാലടിയിലെ ബുധ സംഗമം എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സംഘാടകനും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ലൈബ്രേറിയനുമായ കാലടി എസ് മുരളീധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന്‍ താന്നിപ്പുഴ സാഹിത്യലോകത്തേയ്ക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്. ഇപ്പോള്‍ നന്നായി അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ്. നാല്‍പതോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 
സത്യന്‍ താന്നിപ്പുഴയുമായി എനിയ്ക്കുള്ളത് വര്‍ഷങ്ങളുടെ ബന്ധമാണ്. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയില്‍ ഉള്‍പ്പെടാനും അതിന്റെ സംഘാടകനാകാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
മറ്റൊരു സന്തോഷം, പുസ്തക പ്രകാശനത്തിന് എത്തിയ ഷാജി മാലിപ്പാറയുമായി കാണാന്‍ ഏകദേശം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം ലഭിച്ചതിലാണ്. മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂളില്‍ മിഷന്‍ മാസിക കുട്ടികള്‍ക്കായി നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ ഒരു കേവല നിരീക്ഷകനായിട്ടാണ് അന്നു ഞാന്‍ എത്തിയത്. എന്നെ തിരിച്ചറിഞ്ഞ ഷാജി, കുട്ടികളോട് കഥകളെ പറ്റി സംസാരിയ്ക്കണം എന്നാവശ്യപ്പെട്ടു. എന്തൊക്കെയോ പറഞ്ഞു. പിരിഞ്ഞു.
പിന്നീട് ഷാജി മാലിപ്പാറയെ കാണുന്നത് ഈ ചടങ്ങിലാണ്. ഇതിനോടകം ഷാജി മാലിപ്പാറയുടെ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. തേവര യു.പി സ്‌കൂളില്‍ അദ്ധ്യാപകനായി. ടി.വി/റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലും സജീവമായി. 
ഏതുനിലയ്ക്കും ഈ പ്രകാശന ചടങ്ങും ഒരു നല്ല ഓര്‍മ്മ.