Saturday, December 3, 2011

ആദരം; മുമ്പേ പറന്നവര്‍ക്ക്

സുരേഷ്‌ കീഴില്ലം                                                                                                           
ഏതൊരു സമൂഹത്തേയും മുന്നോട്ടു നയിയ്ക്കുന്നത്‌ , പലപ്പോഴും ഒറ്റപ്പെട്ട ചിലരാണ്‌. മുമ്പേ പറക്കുന്ന ഈ പക്ഷികളെ കാണാനോ, ആ ചിറകടി കേള്‍ക്കാനോ കഴിയുന്നില്ലെങ്കില്‍, അത്‌ ആ നാടിണ്റ്റെ ഭാഗ്യദോഷം.
തൊട്ട്‌ അയല്‍ഗ്രാമങ്ങളായ പുല്ലുവഴി, വളയന്‍ചിറങ്ങര തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച്‌ ഞങ്ങള്‍ കീഴില്ലത്തുകാര്‍ക്ക്‌ ഇക്കാര്യത്തിലുള്ള അനാസ്ഥ ഒട്ടു കൂടുതലാണ്‌ എന്ന്‌ ഇതെഴുന്നയാള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിരന്തരം കവിതകളെഴുതിയിരുന്ന കീഴില്ലം എം.കെ ശങ്കരപ്പിള്ളയെ നാം മറന്നത്‌. പത്തനംതിട്ട സ്വദേശി അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഹരിലാല്‍ എന്ന സുഹൃത്താണ്‌ ശങ്കരപ്പിള്ളയെ പറ്റി എനിയ്ക്ക്‌ വിവരം തരുന്നത്‌.
പ്രായംചെന്നവര്‍ക്കു പോലും, പക്ഷെ ആ മനുഷ്യനെ ഓര്‍മ്മയുണ്ടായിരുന്നില്ല. ചന്ദ്രശേഖര വാര്യര്‍ എന്ന വയോധികനാണ്‌ ചില സൂചനകളെങ്കിലും തരാനായത്‌. ഒടുവില്‍ പാലായ്ക്കടുത്ത്‌ എലിക്കുളത്ത്‌ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന്‌ മനസ്സിലായി. മരിയ്ക്കുംമുമ്പ്‌ അദദേഹത്തെ അവിടെ ചെന്ന്‌ ആദരിയ്ക്കാനുമായി. 
അസ്ഥിഭംഗ ചികിത്സ കൊണ്ട്‌ നാടെങ്ങും കേള്‍വികേട്ട പരത്തുവയലില്‍ വൈദ്യന്‍മാരെ നാം എത്രകണ്ട്‌ തിരിച്ചറിഞ്ഞു? സിനിമയിലെ വസ്ത്രാലങ്കാരത്തിന്‌ പ്രഥമ സംസ്ഥാന അവാര്‍ഡ്‌ നേടിയ കീഴില്ലം വേലായയുധന്‌ ഒരു ചെറു സ്വീകരണമെങ്കിലും കൊടുക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. പാണ്ഡിത്യവും ലാളിതത്യവും സമ്മേളിച്ചിരുന്ന കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയെന്ന അപൂര്‍വ്വ വ്യക്തിത്വം എത്രപേരുടെ ഓര്‍മ്മയിലുണ്ട്‌? പ്രഗത്ഭ വിഷ വൈദ്യനായിരുന്ന നീലകണ്ഠന്‍ കര്‍ത്ത...മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്ത..... 
ജന്‍മം കൊണ്ട്‌ കീഴില്ലംകാരനല്ലെങ്കിലും ഈ മണ്ണ്‌ കര്‍മ്മ മണ്ഡലമാക്കി മാറ്റിയ ശങ്കരന്‍കുട്ടി മാരാര്‍ എന്ന മുടിയേറ്റ്‌ ആചാര്യനെ നമുക്കെത്രപേര്‍ക്കറിയാം? മുടിയേറ്റിനെ കാവുകളുടെ ചെറിയ വളപ്പില്‍ നിന്ന്‌ വിദേശ അരങ്ങുകളിലേയ്ക്ക്‌ വരെ തൊടുത്തുവിട്ട നമ്മുടെ സമകാലികനായ കീഴില്ലം ഉണ്ണികൃഷ്ണണ്റ്റെ പ്രകടനം നമ്മിലെത്രപേര്‍ കണ്ടിട്ടുണ്ട്‌? നൃത്താദ്ധ്യാപനത്തിലൂടെ മുംബൈയില്‍ ശ്രദ്ധേയനായ പി.ആര്‍.സി നായര്‍, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായ എന്‍.ആര്‍ നായര്‍, പൂരങ്ങളുടെ പൂരമായ തൃശൂറ്‍ പൂരത്തിന്‌ കൊട്ടിതകര്‍ത്തിരുന്ന ഗോപാലകൃഷ്ണ മാരാര്‍.
ഈ ആത്മവിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ കീഴില്ലം പൌരാവലി ശതാഭിഷ്കതനായ വൈദ്യകലാനിധി ഡോ.ആര്‍.എസ്‌ വാര്യരെ ആദരിച്ചത്‌. ഗ്രാമത്തിണ്റ്റെ സ്വന്തം വൈദ്യന്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല, നാട്ടിലെ ഓരോ സംഭവങ്ങള്‍ക്ക്‌ വേണ്ടിയും വിയര്‍പ്പ്‌ ഉതിര്‍ത്ത മനുഷ്യനാണ്‌ വാര്യര്‍. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നും വൈദ്യകലാനിധി ബിരുദം സമ്പാദിച്ച അദ്ദേഹം കീഴില്ലത്തേയ്ക്ക്‌ തന്നെ മടങ്ങുകയായിരുന്നു.
1948-ല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്‌ ക്ഷണിയ്ക്കപ്പെട്ടെങ്കിലും സ്വന്തം ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷകനാവാനായിരുന്നു ആര്‍.ശങ്കര വാര്യരുടെ തീരുമാനം. 
കീഴില്ലം സര്‍വ്വീസ്‌ സഹകരണ സംഘം രൂപീകരിയ്ക്കുമ്പോള്‍ വാര്യര്‍ ഭരണസമിതി അംഗമായിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയിലും അംഗമായിരുന്ന ഇദ്ദേഹം എന്നും സംഘത്തിണ്റ്റെ അഭ്യുദയകാംഷിയായി തുടര്‍ന്നു.
കീഴില്ലം ഗ്രാമോദ്ധാരണ വായനശാലയ്ക്ക്‌ വേണ്ടിയായിരുന്നു, ഈ മനുഷ്യണ്റ്റെ പ്രധാന യത്നങ്ങള്‍. ഇപ്പോള്‍ സുവര്‍ണ ജൂബിലി പിന്നിട്ട ഈ എ ഗ്രേഡ്‌ വായനശാലയുടെ പേര്‌ നിശ്ചയിച്ചതും അഞ്ചു സെണ്റ്റ്‌ പുറമ്പോക്കു ഭൂമി സര്‍ക്കാരില്‍ നിന്ന്‌ പതിച്ചുവാങ്ങിയതും കെട്ടിടം പണിയാന്‍ പണിക്കാര്‍ക്ക്‌ ഒപ്പം നിന്ന്‌ കല്ലും മണ്ണും ചുമന്നതും ഇന്ന്‌ പഴയ കഥ. തുടര്‍ച്ചയായി 12 വര്‍ഷമാണ്‌ വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്‌. മൂന്നു വര്‍ഷം പ്രസിഡണ്റ്റുമായി. 
മഹാദേവ ക്ഷേത്രത്തില്‍ കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയുമായി ചേര്‍ന്ന്‌ മതപാഠശാല നടത്തി. ക്ഷേത്രോപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമുള്‍പ്പടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നാലുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. എന്‍.എസ്‌.എസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവും വഹിച്ചു. 
പൊതുപ്രവര്‍ത്തനവും വൈദ്യവൃത്തിയും ഒരേമട്ടില്‍ കൊണ്ടുപോകാനായതാണ്‌ ആര്‍.എസ്‌ വാര്യരുടെ പ്രധാന വിജയം. ഇവ രണ്ടിനും ലാഭേച്ഛയുണ്ടായില്ല. 
കേരള മുഖ്യ മന്ത്രിയായിരിയ്ക്കുമ്പോഴാണ്‌ പി.കെ വാസുദേവന്‍ നായര്‍ വാതചികിത്സയില്‍ പ്രാഗത്ഭ്യമുള്ള വാര്യര്‌ വൈദ്യനെ തേടിയെത്തുന്നത്‌. മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ പോലുള്ള രാഷ്ട്രീയ പ്രമുഖരും മലയാറ്റൂറ്‍ രാമകൃഷ്ണനെ പോലുള്ള സാഹിത്യനായകരും ഹൈക്കോര്‍ട്ട്‌ ജഡ്ജി ദേവകിയമ്മ, മേജര്‍ എം.ജി.എസ്‌ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ദ്ധ ചികിത്സ തേടിയെത്തിയതും ഇവിടെ തന്നെ. 
ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഇദ്ദേഹം 1922-ലാണ്‌ ജനിച്ചത്‌. കീഴില്ലത്തു വാര്യത്ത്‌ രാമവാര്യരുടേയും മാധവി വാരസ്യാരുടേയും രണ്ടാമത്തെ മകന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി വാര്യസാര്‍. മക്കള്‍: ഇന്ദിര, ശാരദ, കമല, രാമചന്ദ്രന്‍, ശങ്കര പ്രസാദ്‌. 

കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്കിണ്റ്റെ കനക ജൂബിലി സ്മരണിക (2006) യില്‍ എഴുതിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ ശ്രീ.വാര്യര്‍ നമ്മോട്‌ വിട പറഞ്ഞു.

Friday, November 25, 2011

എന്‍റെ പുതിയ പുസ്തകം- രണ്ടു മൈക്രോ നോവലുകള്‍

പ്രിയപ്പെട്ട എന്‍റെ വായനക്കാരെ,

എന്‍റെ  പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍ പുറത്തിറങ്ങുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കോതമംഗലം സൈകതം ബുക്സ്‌ ആണ് പ്രസാധകര്‍.കോതമംഗലം വിമലഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍അടുത്ത മാസം മൂന്നിനാണ് പ്രകാശനം.
കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
 മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന/ പ്രകാശന  ചടങ്ങുകളിലേക്കും തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

2 മണി
ഷോറൂം & ഒഫീസ് ഉദ്ഘാടനം

കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ)
ഭദ്രദീപം
വിനീത് ശ്രീനിവാസന്‍ (നടന്‍ , സംവിധായകന്‍ ) / ഇന്ദ്രൻസ് (നടൻ)

2.30 മണി
പുസ്തക പ്രകാശനം - സാംസ്കാരിക സംഗമം

സ്വാഗതം
അധ്യക്ഷൻ : ഷെവ. പ്രൊഫ. ബേബി എം. വർഗീസ്.
ഉദ്ഘാടനം : അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി)
മുഖ്യ പ്രഭാഷണം : ടി. പി. രാജീവൻ

പുസ്തകങ്ങളുടെ പ്രകാശനം

ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) - പി എന്‍ ഗോപീകൃഷ്ണന്‍
പ്രകാശനം: ഡോ. സി എസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിരൂപകന്‍
ഏറ്റുവാങ്ങുന്നത്: സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു

വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) - വി ദിലീപ്
പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്
ഏറ്റുവാങ്ങുന്നത് : അബ്ദുൾസലാം, കവി

വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) - എസ് ജോസഫ്
പ്രകാശനം: സണ്ണി എം കപിക്കാട്, ചിന്തകന്‍
ഏറ്റുവാങ്ങുന്നത്: എം ടി ജയലാൽ, ചിത്രകാരന്‍

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന...(കവിത) - ജോസഫ് കെ ജോബ്
പ്രകാശനം: താഹ മാടായി
ഏറ്റുവാങ്ങുന്നത്: എസ് ജോസഫ്, കവി

മറന്നുവച്ച കുടകൾ (കവിത) - സുൾഫിക്കർ
പ്രകാശനം: സിവിക് ചന്ദ്രന്‍, ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍
ഏറ്റുവാങ്ങുന്നത്: വി ജി തമ്പി

രണ്ട് മൈക്രോനോവലുകൾ (നോവൽ) - സുരേഷ് കീഴില്ലം
പ്രകാശനം: കെ കെ സുധാകരന്‍, നോവലിസ്റ്റ്
ഏറ്റുവാങ്ങുന്നത്: മനോജ് വെങ്ങോല, കഥാകൃത്ത്




5.30
നൃത്തനൃത്യങ്ങൾ

Anchors : കെ. വി. സുമിത്ര & amp; എസ്. മഞ്ജു




നന്ദി

Thursday, October 6, 2011

വെറും മഴ; വെറും പുഴ

സുരേഷ്‌ കീഴില്ലം

ജനാലയ്ക്കു പുറത്തിപ്പോള്‍ മഴ പെയ്യുകയാണ്‌. 
മുറ്റത്തു പതിയ്ക്കുന്ന ഓരോ മഴനൂലുകളും ഓരോ രാജകിരീടങ്ങളായി മാറി ഒറ്റ നിമിഷാര്‍ദ്ധത്തില്‍ പൊലിഞ്ഞു തീരുന്നു. 
ഇന്ത്യന്‍ രാജാക്കന്‍മാരുടെ കിരീടങ്ങളല്ല. ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
പണ്ടെന്നോ കേട്ട നേഴ്സറി കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ കയ്യില്‍പ്പെട്ട രാജകുമാരിയെ രക്ഷപ്പെടുത്തി കുതിരപ്പുറത്ത്‌ പാഞ്ഞുപോയ ആംഗലേയ രാജകുമാരണ്റ്റെ കിരീടങ്ങള്‍. 
ജനാലയ്ക്കപ്പുറം നൂറുനൂറായിരം രാജകുമാരന്‍മാര്‍. എല്ലാവരും രാജകുമാരിയെ തേടി... 
പക്ഷെ, ഇതിലേതാണ്‌ നളന്‍.. ?
നളന്‍ പക്ഷെ, ഇന്ത്യന്‍ രാജാവല്ലേ... ?ദമയന്തി ടീച്ചര്‍ക്ക്‌ ചിരിപൊട്ടി. 
എന്താണിത്ര ചിരിയ്ക്കാന്‍.. ?
ദമയന്തി ടീച്ചറുടെ തോളില്‍ കൈ വച്ച്‌ , തലയ്ക്കുമുകളിലൂടെ സുരേന്ദ്രക്കുറുപ്പ്‌ പുറത്തേയ്ക്ക്‌ നോക്കി. മഴയത്ത്‌ നനഞ്ഞ അയാളുടെ അരക്കെട്ട്‌ ടീച്ചറുടെ മുതുകില്‍ തണുത്തു. അവരുടെ നേര്‍ത്ത ചൂടിലേയ്ക്ക്‌ ഒന്നുകൂടി അമര്‍ന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു. 
ഞാനൊന്നും കാണുന്നില്ല. വെറും മഴയല്ലാതെ... 
മഴയാണ്‌...ദമയന്തി ടീച്ചര്‍ പറഞ്ഞു. 
വെറും മഴ. 
എന്നിട്ടവര്‍ തലയുയര്‍ത്തി സുരേന്ദ്രക്കുറുപ്പിനെ നോക്കി. അവരയാളുടെ ബുള്‍ഗാന്‍ ഒരു കുന്തത്തലപ്പുപോലെ കൂര്‍ത്തുകണ്ടു. അതിനിടയിലെ ചിരിയില്‍ നിന്ന്‌ തുപ്പേല്‍ ചാറലും പുകയില മണവും തെറിയ്ക്കുന്നു. നാസാരന്ധ്രങ്ങള്‍ക്കകത്ത്‌ രോമക്കൂടിനകത്ത്‌ കുരുങ്ങിക്കിടക്കുന്ന ഒരു മൂക്കിട്ട. 
എല്ലാറ്റിനും പുറമെ തവിട്ടു നിറമുള്ള ആഭിചാരകലശങ്ങള്‍പോലെ അയാളുടെ കണ്ണുകള്‍ തന്നിലേയ്ക്ക്‌ പൊട്ടിവീഴാന്‍ വെമ്പി നില്‍ക്കുന്നത്‌ ദമയന്തി ടീച്ചര്‍ കണ്ടു. 
സുരേന്ദ്രക്കുറുപ്പിണ്റ്റേയും ജനലിണ്റ്റെയും ഇടയില്‍ക്കുടുങ്ങി ദമയന്തി ടീച്ചര്‍ ഇരുന്നു. 
നേഴ്സറിക്കഥയില്‍, ദുര്‍മന്ത്രവാദിയുടെ ഏഴുനില മാളികയ്ക്ക്‌ മുകളിലെ കിളിവാതിലില്‍ ഒറ്റ നക്ഷത്രം പോലെ ജ്വലിച്ചു നിന്ന രാജകുമാരിയുടെ മുഖം ടീച്ചര്‍ ഓര്‍ത്തു. അതിനു പിന്നില്‍ രാജകുമാരിയെ പ്രലോഭിപ്പിച്ചു കൊണ്ട്‌, ഭീഷണിപ്പെടുത്തികൊണ്ട്‌ ഒരു ദുര്‍മന്ത്രവാദിയുണ്ടായിരുന്നുവെന്നും...... 
ഇന്നും മാര്‍ക്കറ്റ്‌ കീഴോട്ടാണ്‌. നാനൂറ്റമ്പത്‌ രൂപയാണ്‌ ഒരൊറ്റ ദിവസംകൊണ്ട്‌.... 
സുരേന്ദ്രക്കുറുപ്പ്‌ ദമയന്തി ടീച്ചറില്‍ നിന്ന്‌ അടര്‍ന്നു മാറി കട്ടിലിലിരുന്നു.. 
ഇത്‌ മൂകാംബികയാണ്‌..... ടീച്ചര്‍ പറഞ്ഞു. 
അതിന്‌.. ?
ടീച്ചര്‍ മഴയിലേക്ക്‌ തന്നെ കണ്ണു നട്ടിരുന്നു. പിന്നെ സുരേന്ദ്രക്കുറുപ്പ്‌ ഒന്നും പറഞ്ഞില്ല. കൈയ്യിലുള്ള നനഞ്ഞ പത്രം നിവര്‍ത്തി കൊപ്ര വിലയുടെ വരുംവരായ്കയിലേക്ക്‌ തന്നെ അയാള്‍ മടങ്ങി. അതില്‍ അവജ്ഞകൊണ്ട്‌ ടീച്ചറും....
കുറച്ചു കഴിഞ്ഞപ്പോഴോ പത്രം അലസമായി കട്ടിലിലിട്ടു സുരേന്ദ്രക്കുറുപ്പ്‌ മുറിക്ക്‌ പുറത്തേയ്ക്കു പോയി. ജനാലയ്ക്കു പുറത്ത്‌, ഓര്‍മ്മകളുടെ പെരുംമഴയിലേക്ക്‌ കണ്ണുകള്‍ പായിച്ച്‌ ദമയന്തി ടീച്ചര്‍ അവിടെത്തന്നെ നിന്നു. 
ഒരേ ഡിപ്പാര്‍ട്ടുമെണ്റ്റില്‍ 22 വര്‍ഷക്കാലം..... 
സെണ്റ്റ്‌ ഓഫ്‌ ഫംഗ്ഷനില്‍ പ്രിന്‍സിപ്പാള്‍ തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. അതു മാത്രമല്ല കൌതുകം. ഒരേ ദിവസമാണത്രേ ഇവര്‍ ജോയിന്‍ ചെയ്തത്‌. ദാ... ഇപ്പോഴവര്‍ ഒന്നിച്ചു തന്നെ ഈ പടിയിറങ്ങുന്നു. 
ഇതു കേള്‍ക്കുമ്പോള്‍ നേര്‍ത്ത കാറ്റു പോലെ, ഇരിയ്ക്കുന്ന കസാലയില്‍ നിന്ന്‌ താന്‍ അലിഞ്ഞില്ലാതായിപ്പോകുംപോലെ ദമയന്തി ടീച്ചര്‍ക്കനുഭവപ്പെട്ടിരുന്നു. 
ഇടതുവശത്ത്‌ വല്ലാത്തൊരു തലയെടുപ്പോടെ നിവര്‍ന്നിരിയ്ക്കുന്ന പ്രൊഫ. പീറ്റര്‍ സാമുവലിനെ ഇടംകണ്ണിട്ടൊന്നു കാണുവാന്‍ ടീച്ചര്‍ ഉത്ക്കടമായി അഭിലഷിച്ചുപോവുകയും ചെയ്തിരുന്നു. 
ദമയന്തി ടീച്ചര്‍ മുറിക്ക്‌ പുറത്തിറങ്ങി. ഇപ്പോള്‍ മഴ മാറിയിട്ടുണ്ട്‌. അന്തരീക്ഷം പൊടുന്നനെ പ്രസാദാത്മകമായിരിക്കുന്നു. മഴയില്‍ കുളിച്ച്‌ ശുദ്ധമായ വെയില്‍... 
നിരത്തിലൂടെ മുല്ലപ്പൂ മാലയുമായി ഒരു കൊച്ചു പെണ്‍കുട്ടി. 
രമേശിണ്റ്റെ കുട്ടിയ്ക്കിപ്പോള്‍ ഇവളുടെ പ്രായമായിരിക്കും.
മൂകാംബികക്ക്‌ പോകുന്ന വിവരം കാണിച്ച്‌ രമേഷിന്‌ കത്തെഴുതിയതിനു അവനെഴുതിയ മറുപടി ഓര്‍ത്തു.
ചാന്ദ്നിക്കിപ്പോള്‍ പരീക്ഷയല്ലേ... പരീക്ഷക്കാലത്താണോ തീര്‍ത്ഥാടനം... ?
വലിയ പരീക്ഷകളെ നേരിടുമ്പോഴല്ലാതെ മറ്റെപ്പോഴാണ്‌ നാം തീര്‍ത്ഥാടനത്തിന്‌ പാകപ്പെടുക എന്ന്‌ ദമയന്തി ടീച്ചര്‍ രമേഷിന്‌ മറുപടി എഴുതിയില്ല. തണ്റ്റെ മകനും അവണ്റ്റെ മകളുമൊന്നും തീര്‍ത്ഥാടനത്തിന്‌ പാകപ്പെട്ടിട്ടില്ലെന്ന്‌ മാത്രം ടീച്ചര്‍ സ്വയം നിശ്വസിച്ചു.. 
താനോ... ?
തലേന്ന്‌ വൈകിട്ട്‌ സരസ്വതി മണ്ഡപത്തിലിരുന്ന്‌ തന്നോടു സംസാരിച്ച വ്യദ്ധനെ ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
ആഴത്തില്‍ കുഴിഞ്ഞുപോയ കണ്ണുകളും നരച്ചതാടിയുംമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍. 
അദ്ദേഹത്തിണ്റ്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ദൂരെയെവിടെയോ രണ്ടു സന്ധ്യാ ദീപങ്ങള്‍ കൊളുത്തി വച്ച പോലെയാണ്‌ ടീച്ചര്‍ക്ക്‌ തോന്നിയത്‌. 
ഇവിടെ നിന്ന്‌ എങ്ങനെയാണ്‌ കുടജാദ്രിയിലേക്ക്‌ പോവുക....? ദമയന്തി ടീച്ചര്‍ അദ്ദേഹത്തോട്‌ ചോദിച്ചു. 
അമ്മയുടെ മൂലസ്ഥാനമാണ്‌ കുടജാദ്രി.... അദ്ദേഹം പുഞ്ചിരിച്ചു. 
ആര്‍ക്കും എപ്പോഴും അങ്ങോട്ടു ചെല്ലാനാവില്ല..... 
തെല്ലിട മൌനം പൂണ്ടിരുന്നശേഷം അദ്ദേഹം തുടര്‍ന്നു. 
വഴിയന്വേഷിയ്ക്കണ്ട നിങ്ങള്‍. അമ്മയുടെ വിളിയുണ്ടാകും. അപ്പോഴല്ലാതെ... 
രാത്രി ബനിയനൂരിക്കൊണ്ട്‌ സുരേന്ദ്രക്കുറുപ്പ്‌ പറഞ്ഞു. 
ജീപ്പുകാര്‌ ചോദിക്കുന്നത്‌ തൊള്ളായിരം രൂപയാണ്‌. ഇപ്പോള്‍ സീസണല്ല. വേറാരുമില്ല അങ്ങോട്ടുപോകുവാന്‍. നമ്മള്‍ രണ്ടുപേരും ഇത്രയും പണം മുടക്കി.... 
കൊച്ചുകുട്ടികളെപ്പോലെ ശാഠ്യം പിടിക്കണമെന്നുണ്ടായിരുന്നു ദമയന്തി ടീച്ചര്‍ക്ക്‌. 
പക്ഷേ, ടീച്ചര്‍ക്കപ്പോള്‍ പ്രവചനത്തിണ്റ്റെ ശക്തിയുള്ള നിസ്സംഗമായ രണ്ടു കണ്ണുകള്‍ ഓര്‍മ്മവന്നു. അദ്ദേഹം പറഞ്ഞ വാക്കുകളും.. 
വഴിയന്വേഷിയ്ക്കേണ്ട നിങ്ങള്‍... 
വഴി മുഴുവന്‍ വഴുക്കലാണ്‌... അറപ്പോടെ സുരേന്ദ്രക്കുറുപ്പ്‌ തുടര്‍ന്നു. കാടു മുഴുവന്‍ അട്ടകളാണത്രേ... 
അയാള്‍ തണ്റ്റെ വലിയ വയറിനു മുകളില്‍ കൈകള്‍ കയറ്റി വച്ച്‌ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ ടീച്ചര്‍ക്ക്‌ മുന്നില്‍ ഒരു പുഴ ഒഴുകുകയാണ്‌. 
സൌപര്‍ണ്ണിക. 
സൌപര്‍ണികയിലേക്ക്‌ ചാഞ്ഞു നിന്ന പച്ചത്തലപ്പുകള്‍ ഇപ്പോഴും പെയ്യുന്നുണ്ട്‌. രാജകിരീടമായി, കുഞ്ഞോളമായി ഓരോതുള്ളിയും... 
തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പ്രൊഫ. പീറ്റര്‍ സാമുവല്‍ ഷേക്സ്പിയര്‍ കവിത പഠിപ്പിക്കുന്നത്‌ ദമയന്തി ടീച്ചര്‍ ഒരു നിമിഷം ഓര്‍ത്തുപോയി.
അതേ സമയം തന്നെ, കാല്‍ മുട്ടുകള്‍ക്കുമേല്‍ പാവാടകളും ഉടുമുണ്ടുകളും ഉയര്‍ത്തി, എഴുന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ ചിവിട്ടി മറുകര പറ്റുന്ന കുട്ടികളേയും സ്ത്രീകളേയും ടീച്ചര്‍ കണ്ടു. 
ദൈവമേ, സൌപര്‍ണ്ണിക ഒഴുകുന്നത്‌ എത്ര ശാന്തമായാണ്‌!

ചന്ദ്രിക ആഴ്ച പതിപ്പ്‌ 2001 ജൂലൈ

Wednesday, August 31, 2011

സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും

 സുരേഷ്‌ കീഴില്ലം 
സി ഐ ഡി കുമാറിനെ, ഒരു പക്ഷേ നിങ്ങളാരും അറിയില്ല. 
കാരണം, ഒരു ആറാം ക്ളാസുകാരണ്റ്റെ വരയിട്ട നോട്ടുബുക്കില്‍, ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ക്കിടയില്‍ നിന്ന്‌, ആ അമാനുഷികനായ ഡിക്ടറ്റീവിനെ പരിചയപ്പെട്ടത്‌ വളരെ കുറച്ചുപേര്‍ മാത്രമാണ്‌. 
കൈമാറി വായിച്ചുപോയ മുന്നിലേയും പിന്നിലേയും ബഞ്ചുകളിലിരുന്ന ആണ്‍കുട്ടികളുടെ നിര. 
ക്ളാസ്‌ സമയത്ത്‌ കുമാറിണ്റ്റെ സാഹസികത പങ്കുവെക്കുന്നതിനിടയില്‍, കയ്യോടെ നോട്ടുബുക്ക്‌ പിടിച്ചെടുത്ത സ്വര്‍ണ്ണകുമാരിയമ്മ സാര്‍... 
ശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌. 
ഡിക്ടറ്റീവ്‌ നോവലോ ? ഞാനൊന്നു വായിച്ചുനോക്കട്ടേയെന്നും പറഞ്ഞ്‌ ബുക്ക്‌ മേശപ്പുറത്ത്‌ മാറ്റി വെച്ചപ്പേള്‍ ഉള്ളുകാളി. 
പിറ്റേന്ന്‌ ഇനിയുമെഴുതണം എന്ന പ്രോത്സാഹനത്തോടെ ബുക്ക്‌ മടക്കിതന്നപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
കോട്ടയം പുഷ്പനാഥിനും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയ്ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന്‌ അറിഞ്ഞു. ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയിലേയ്ക്കും ഷെര്‍ലക്‌ ഹോംസിലേയ്ക്കും അപസര്‍പ്പക കഥകളുടെ ലോകത്തുനിന്ന്‌ മറ്റ്‌ സാഹിത്യത്തിണ്റ്റെ ചക്രവാളങ്ങളിലേയ്ക്കും വായന മാറി. 
വരയിട്ടതും ഇടാത്തതുമായ നോട്ടു ബുക്കിണ്റ്റെ താളുകളില്‍ നിന്നും മലയാളത്തിലെ പല ആനുകാലികങ്ങളിലേയ്ക്കും ആകാശവാണിയിലേയ്ക്കുമൊക്കെ രചനകള്‍ ചേക്കേറി. 
സ്വന്തം പുസ്തകങ്ങള്‍ പുറത്തിറങ്ങി. 
എഴുത്തിണ്റ്റെ പേരില്‍, ക്ളാസു മുറിയ്ക്കപ്പുറം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. 
മലയാളക്കരയുടെ ഏതൊരു മൂലയിലും ഏറെ അടുപ്പമുള്ള അക്ഷര സൌഹ്യദങ്ങളുണ്ടായി. കേരളത്തിലുടനീളം സാഹിത്യ ക്ളാസുകളിലൂടെയും സാംസ്കാരിക ഇടങ്ങളിലൂടെയും അലഞ്ഞു നടന്നു.
ആറാം ക്ളാസിലെ കാലിളകുന്ന ബഞ്ചില്‍ നിന്ന്‌ മഹാസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന, എനിയ്ക്ക്‌ എഴുതുമ്പോള്‍ പിന്നീട്‌ പയ്യെ പയ്യെ ഭയം തോന്നി തുടങ്ങി. 
എഴുത്തിണ്റ്റെ ആഴങ്ങളെക്കുറിച്ചു വന്ന ബോദ്ധ്യം. 
ഒപ്പം, ഞാനെഴുതിയില്ലെങ്കിലും ലോകത്തിന്‌ ഒന്നും സംഭവിയ്ക്കില്ലെന്ന തിരിച്ചറിവ്‌. 
എന്നിട്ടും, ഇപ്പോള്‍ ഞാന്‍ ഈ പേന കയ്യിലെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ ? 
കാക്കി ട്രൌസറും മുഷിഞ്ഞു നാറുന്ന വെള്ള ഷര്‍ട്ടുമിട്ട, കുറച്ചുപേര്‍ എണ്റ്റ ബഞ്ചിലിപ്പോള്‍ ഉണ്ട്‌. 
അല്‍പം പോലും അഴുക്കില്ലാത്ത, വെള്ള സാരിയുടുത്ത ഒരു ടീച്ചറും. 
അവരെന്നോട്‌ കീറിപ്പറിഞ്ഞു തുടങ്ങിയ എണ്റ്റെ നോട്ടു ബുക്ക്‌ ചോദിയ്ക്കുന്നു. 
കുതൂഹലം നിറഞ്ഞ കണ്ണുകളോടെ, എണ്റ്റെ അക്ഷരത്തെറ്റുകളില്‍ പരതുന്നു. 
കറുത്ത നെടുനീളന്‍ ഗൌണിട്ട ചക്രപാണിയെന്ന ദുഷ്ട ശാസ്ത്രജ്ഞണ്റ്റെ ഡെത്ത്‌ ലൈറ്റ്‌ സി.ഐ. ഡി കുമാറിണ്റ്റെ മേല്‍ വീഴുമോ ?
(കഥ തുടരുമോ) 
കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിണ്റ്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സ്മരണികയില്‍ എഴുതിയത്‌. (2010)

Sunday, July 31, 2011

ഡോക്ടറോട്‌ ചോദിയ്ക്കാം

ചെറുകഥ/ സുരേഷ്‌ കീഴില്ലം
ഡോക്ടര്‍,
ഞാന്‍ മുപ്പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയാണ്‌. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്‌. അദ്ദേഹത്തിന്‌ ഉയര്‍ന്ന നിലയും വിലയുമുള്ള ഉദ്യോഗമാണ്‌. മക്കള്‍ പഠനത്തില്‍ സമര്‍ത്ഥരുമാണ്‌.
പക്ഷെ ഡോക്ടര്‍, എനിയ്ക്ക്‌ മടുത്തു.
 ഓരോ ദിവസവും വീര്‍പ്പുമുട്ടലുകളോടെയാണ്‌ ഞാന്‍ തള്ളി നീക്കുന്നത്‌.
ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍?
മിസിസ്‌ എം, ആലപ്പുഴ
മിസിസ്‌ എം,
താങ്കള്‍ക്ക്‌ മികച്ച സൌഭാഗ്യങ്ങളുള്ള ദാമ്പത്യമാണെന്നാണ്‌ കത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവും പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികളും. പക്ഷെ, നിങ്ങള്‍ സംതൃപ്തയല്ല. തുടര്‍ച്ചയായി സൌഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനാല്‍ നിങ്ങള്‍ക്ക്‌ അവയുടെ വില അറിയാന്‍ കഴിയാതെ വരുന്നതാവാം പ്രശ്നം.
നിങ്ങള്‍ ഒന്നോര്‍ക്കണം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്ന എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. താങ്കള്‍ കൂടുതല്‍ പോസിറ്റീവായി ചിന്തിച്ച്‌ ഭര്‍ത്താവിനേയും കുട്ടികളേയും പരിപാലിച്ച്‌ മാതൃകാപരമായി ജീവിയ്ക്കുക.

ഒരു മനശാസ്ത്രജ്ഞണ്റ്റെ മറുപടിയാണ്‌ എനിയ്ക്ക്‌ വേണ്ടത്‌...ഒരു പഞ്ചായത്ത്‌ മെമ്പറുടേതല്ല.
വീക്ളി എഡിറ്റര്‍ സോമദാസന്‍ റൈറ്റിങ്ങ്‌ പാഡ്‌ സൂരജ്‌ മാവേലിപുരത്തിണ്റ്റെ നേര്‍ക്ക്‌ എറിഞ്ഞു.
എടോ, ഇത്‌ മനശാസ്ത്രജ്ഞനോടുള്ള ചോദ്യമാണ്‌. സൈക്ളോജിക്കലായിരിയ്ക്കണം മറുപടി.

അതിന്‌ ഇനിയിപ്പോ സൈക്കോളജിയും പഠിയ്ക്കണോ എന്ന്‌ പിറുപിറുത്ത്‌ സൂരജ്‌ റൈറ്റിങ്ങ്‌ പാഡുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ പഠിയ്ക്കൂ, കുട്ടി.
എഡിറ്റര്‍ സോമദാസന്‍ പുറത്തേയ്ക്ക്‌ പോകുന്ന സൂരജിനോട്‌ വിളിച്ചു പറഞ്ഞു.

എന്തായി?
അടുത്ത ടേബിളില്‍ നിന്ന്‌ മഞ്ജു മാണി ചോദിച്ചു.
തെറി കിട്ടിയ മട്ടുണ്ടല്ലോ?
സൈക്ളോജിയ്ക്കലായില്ല. സൂരജ്‌ പറഞ്ഞു.
അതങ്ങനെ വേണമല്ലോ. മനശാസ്ത്ര പംക്തിയല്ലേ?
അതിന്‌ വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ തനിയ്ക്കറിയില്ലല്ലോ എന്ന്‌ സൂരജ്‌ പറഞ്ഞില്ല. എന്നാല്‍ പെട്ടെന്നാണ്‌ സൂരജിന്‌ ആ ആശയം തോന്നിയത്‌. മഞ്ജുവിനെ കൊണ്ട്‌ ഈ ചോദ്യമൊന്ന്‌ വായിപ്പിയ്ക്കാം. ഒരു സ്ത്രീപക്ഷ നിലപാട്‌ കിട്ടും.
മേം, ഇതൊന്നു വായിച്ചു നോക്കിയേ...വരികള്‍ക്കിടയിലൂടെ...
മഞ്ജു മാണി കത്തുവാങ്ങി. ഓടിച്ചു വായിച്ച ശേഷം പറഞ്ഞു.
മണ്ടന്‍....നിനക്ക്‌ മനസ്സിലായില്ലേ? പ്രശ്നം സെക്ഷ്വലാണ്‌.
സെക്ഷ്വലോ.. ?
അതെങ്ങനെ മനസ്സിലായി?
വരികള്‍ക്കിടയിലല്ല, ആ വീര്‍പ്പുമുട്ടലുകള്‍ക്കും മടുപ്പിനും ഉള്ളിലാണ്‌ വായിയ്ക്കേണ്ടത്‌. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
ഒ.കെ ആയിട്ടുണ്ടാവണം. അല്ലെങ്കില്‍ വീണ്ടും മാറ്റിയെഴുതന്‍ പറയുമായിരുന്നല്ലോ.
 മഞ്ജു പറഞ്ഞു.
പിന്നെയവള്‍ പാതിയില്‍ നിര്‍ത്തിയ ഫീച്ചറിലേയ്ക്ക്‌ കടന്നു.
വയലറ്റ്‌ ക്യൂട്ടക്സിട്ട കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ ചേര്‍ത്തു പിടിച്ച പേന. നക്ഷത്രങ്ങള്‍ പൊട്ടിവീഴുന്നതു പോലെ കടലാസില്‍ വിരിയുന്ന കുനുകുനെയുള്ള അക്ഷരങ്ങള്‍.
ഇതു വരെ ചോദിയ്ക്കാനൊത്തില്ല, മേഡം മാര്യേഡാണോ?
അല്‍പമൊരു ചമ്മലോടെ സൂരജ്‌ ചോദിച്ചു.
അതിനെന്നതാടാ ഉവ്വേ സംശയം... ? പേരു കഴിഞ്ഞുള്ള വാല്‌ നീ കണ്ടില്ലേ?

ഓ... അതിപ്പോ അപ്പണ്റ്റെ പേരും ആവാലോ... ?
സൂരജ്‌ വിട്ടുകൊടുത്തില്ല.
ദാണ്ടേ...പിന്നേം... ടീഷേര്‍ട്ടിനുള്ളില്‍ നിന്ന്‌ താലിമാല പുറത്തെടുത്ത്‌ മഞ്ജു മാണി പറഞ്ഞു.
ഇതെപ്പോഴും പ്രദര്‍ശിപ്പിച്ചോണ്ട്‌ നടക്കാന്‍ പറ്റുമോ?
അവള്‍ പിന്നേയും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.
അതിന്നിടയില്‍ പെട്ടെന്ന്‌ തലയുയര്‍ത്തി സൂരജിനേ നോക്കിപ്പറഞ്ഞു.
അതേയ്‌... ഞങ്ങള്‍ക്ക്‌ കുട്ടികളൊന്നും ആയിട്ടില്ല. ഇപ്പോഴും ഹണിമൂണാ...എനിയ്ക്കൊരു മുപ്പത്തിയഞ്ച്‌ ആവട്ടെ... ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?
സൂരജ്‌ മാവേലിപുരം ആകെയങ്ങ്‌ ചൂളിപ്പോയി.
ഭാഗ്യം. കൃത്യസമയത്ത്‌ ഇണ്റ്റര്‍കോം ചിലച്ചു.
 സൂരജ്‌ ക്യാബിനിലേയ്ക്ക്‌ വരൂ...
എഡിറ്ററാണ്‌.
ദൈവമേ, ഇനിയും മാറ്റിയെഴുതേണ്ടി വരുമോ?
ക്യാബിനിലേയ്ക്ക്‌ ചെന്ന സൂരജിനു നേരെ എഡിറ്റര്‍ ഒരു കടലാസ്‌ നീട്ടി.
ഇപ്പോള്‍ ഫോണിലൂടെ കിട്ടിയ ഒരു ചോദ്യമാണ്‌. ആരോഗ്യ പംക്തിയിലേയ്ക്ക്‌...
പുറത്തേയ്ക്ക്‌ കടക്കുംമുമ്പ്‌ എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.
നല്ല നാലഞ്ചു ഡോക്ടര്‍മാരുമായി ഡിസ്കസ്‌ ചെയ്തിട്ട്‌ ഉത്തരം തയ്യാറാക്കിയാല്‍ മതി, കെട്ടോ.
ശരി സാര്‍.
 എന്താ?
സീറ്റില്‍ വന്നിരുന്ന സൂരജിനോട്‌ മഞ്ജുമാണി ചോദിച്ചു.
ഓ...പുതിയൊരു ചോദ്യം.
ങ്ങാ...നോക്ക്‌.
അവള്‍ വീണ്ടും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.

പ്രിയപ്പെട്ട ഡോക്ടര്‍,ലൈംഗിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിയ്ക്കുന്ന നിരവധി മരുന്നുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണല്ലോ. പാര്‍ശ്വഫലങ്ങളില്ലാത്തതും കൂടുതല്‍ ഗുണകരവുമായ ഏതു ബ്രാണ്റ്റാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുക?

ഡയറക്ടറി നോക്കി നാലഞ്ചു ഡോക്ടര്‍മാരെ വിളിച്ചു. ഒടുവില്‍ സൂരജ്‌ മാവേലിപുരം പ്രമുഖനായ ഡോക്ടറുടെ പേരില്‍ ഇങ്ങനെ എഴുതി.

ഒ.ടി.സി പ്രൊഡക്ടുകളുടെ പരസ്യങ്ങളാണ്‌ മാധ്യമങ്ങളില്‍ വരുന്നത്‌. അതായത്‌ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ പരസ്യം വഴി വില്‍ക്കുന്നവ. ഇവ പലതും മികച്ചതാവാം. പക്ഷെ, അവയിലേതെങ്കിലും ഞങ്ങള്‍ ശുപാര്‍ശ ചെയ്യാറില്ല.
 താങ്കള്‍ക്ക്‌ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സെക്സോളജിസ്റ്റിനെ കാണുന്നതാണ്‌ അഭികാമ്യം.
സൂരജ്‌ മാവേലിപുരം തയ്യാറാക്കിയ മറുപടി വായിച്ച ശേഷം എഡിറ്റര്‍ സോമദാസന്‍ തണ്റ്റെ ഈസി ചെയറിലേയ്ക്ക്‌ ചാരി.
പിന്നെ സ്വയം ചോദിച്ചു.
ടൌണിലെ മികച്ച സെക്സോളജിസ്റ്റ്‌ ആരായിരിയ്ക്കും?

                                                                                                     സണ്‍ഡേ മംഗളം (31.07.2011)

Tuesday, July 12, 2011

ഏഴാം മാളികമേലേ.......

കഥ/സുരേഷ്‌ കീഴില്ലം

ഫോണ്‍ ബെല്‍.
പക്ഷേ ഫോണെടുക്കാന്‍ കേശുമ്മാന്‌ ഭയമാണ്‌.
ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കോശുമ്മാനാകെ അലോസരപ്പെടും.
നാഴികക്ക്‌ നാല്‍പ്പതുവട്ടമാണ്‌ ഈ നിലവിളി. മിക്കവാറും കേശുമ്മാനൊരാളെ ഫ്ളാറ്റിലുണ്ടാകു.
ഒടുവില്‍ ഭയന്ന്‌, അറച്ച്‌, അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ ചെവിത്തണ്ടയിലെ രോമങ്ങളില്‍പ്പോലും മുട്ടാതെ, ഹലോണ്‍...
വസുന്ധര ആര്‍ വാര്യരില്ലേ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
നര്‍മ്മദയില്ലേ അവിടെ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
ഇതാരാപ്പാ...
കാര്‍ന്നോര്‍ടെ ശബ്ദമാണല്ലോ...?
വട്ടൊള്ളതാ...?
നിങ്ങക്ക്‌ വേറെ ആരേ കിട്ടീല്ലേ, വീടുനോട്ടത്തിന്‌..? എന്നിങ്ങനെ ഒത്തിരി ക്രോസുവിസ്താരങ്ങള്‍ പുറത്തുനിന്ന്‌ കിട്ടിയതിനെ തുടര്‍ന്നാണ്‌ വസുന്ധര ആര്‍ വാര്യരെന്ന അമ്മയും നര്‍മ്മദയെന്ന മകളും കൂടി കേശുമ്മാനെ കാര്യങ്ങളോക്കെ പഠിപ്പിച്ചെടുക്കാമെന്ന്‌ കരുതിയത്‌.
കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ, എന്തിനാന്നൊക്കെ...
കേശുമ്മാന്‍ സമ്മതിച്ചു. ആവാം...ആവാം...
വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറില്‍ നിന്നു വന്ന ശബ്ദം കേശുമ്മാണ്റ്റെ ചെവിക്ക്‌ അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാന്‍ ചോദിച്ചു.
ആരാ..? എവിട്ന്നാ...? എന്തിനാ... ?
പക്ഷേ എന്നിട്ടും കുഴപ്പം. വൈകിട്ടു വസുന്ധരാ വാരസ്യാര്‌ ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പില്‍ വീണ്‌ മലയ്ക്കുമ്പോള്‍ ചോദിയ്ക്കും.
കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ... ?
വാരസ്യാര്‍ക്ക്‌ ചായയെടുക്കുന്ന ധ്യതിയില്‍ കേശുമ്മാന്‍ പറയും- ഇല്യാലോ...
പിറ്റേന്ന്‌, എന്നാല്വെണ്റ്റെ വസുന്ധരേ... ഞാനാ കാരണവരോട്‌ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണല്ലോ.. എത്ര രൂപേടെ ലോസാണ്ടായേ... ?
കേശുമ്മാനെ ണ്റ്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...
കേശുമ്മാണ്റ്റെ കുഴപ്പങ്ങള്‍ ഇത്രടം കൊണ്ടൊന്നും തീരണില്ല.
ഫാനിണ്റ്റെ കാറ്റടിച്ചാ കേശുമ്മാന്‍ ചുമയ്ക്കും. ചുമച്ച്‌ തൊണ്ടയില്‍ ഊറുന്ന കഫവുമായി, ഫ്ളാറ്റിണ്റ്റെ ജനാല തുറക്കും കേശുമ്മാന്‍.
വടക്കേപ്പുഞ്ചയില്‍ നിന്ന്‌ ശുളുശുളാ വീശണ കാറ്റ്‌...കാറ്റിനോട്‌ മല്ലിട്ട്‌ നീട്ടി ഒരൊറ്റത്തുപ്പ്‌.
വടക്കേമുറ്റത്തിണ്റ്റെ കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിണ്റ്റെ ചോട്ടിലു വീഴും തുപ്പല്‌.
ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലെ...തുപ്പല്ലെ...
വടക്കേപുഞ്ചയില്‍ നിന്നുള്ള കാറ്റില്ല.
വടക്കേ മുറ്റമില്ല.
മുറ്റമേയില്ല.
ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട്‌ നില്‍ക്കുന്ന ഒരു വൈദ്യുതികാലിണ്റ്റെ മേലഗ്രം.
ഒരു നാലഞ്ചാള്‌ താഴെ.
അതിനും താഴെ വാര്യത്തെ കുളത്തിണ്റ്റെ താഴത്തെപ്പടിയില്‍ പെണ്ണുങ്ങള്‌ അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ്‌ പെട്ടി.
പൊട്ടനുറുമ്പിണ്റ്റെ ഒരു വെകിളിപിടിച്ചോട്ടം.
ചോണനുറുമ്പിണ്റ്റെ പടയോട്ടം.
എന്താദ്്‌... ഞാനെവിട്യാത്‌... ?
കേശുമ്മാനെ...തുപ്പണത്‌ വാഷ്ബെയ്സണേല്‌... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...
ത്ഫു... വാഷ്ബോയ്സണില്‍ ഒതുക്കിതുപ്പുന്നു കേശുമ്മാന്‍.
അതില്‍ ഉരുണ്ട്‌ വഴുക്കുന്ന കഫക്കട്ട കണ്ട്‌ മനം പുരട്ടുന്നു. കേശുമ്മാന്‌...
ഒടുവില്‍ ബ്‌വേം...ബ്‌വേം... എന്ന്‌ കുടലാകെ മലക്കംമറിഞ്ഞ്‌ നീണ്ട ഛര്‍ദ്ദി.
അതു കണ്ട്‌ നര്‍മ്മദയുടെ അടിവയറ്റില്‍ നിന്നും ഒരറപ്പ്‌ ഉരുണ്ട്‌ കയറി തൊണ്ടക്കുഴിയില്‍ തേട്ടി.
അസഹ്യതയാല്‍ ചുളിഞ്ഞുപോയ സ്വന്തം മുഖം, കിടപ്പുമുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിച്ചതുകൊണ്ട്‌ വസുന്ധര വാര്യസ്യാര്‍ ഞെട്ടി.
മനുഷ്യന്‌ വയസ്സായാലെത്തെ ഒര്‌ കാര്യേ..
തനിക്ക്‌ വയസ്സായോ?
വസുന്ധരാ വാരസ്യാര്‍ ഒന്നു സംശയിച്ചു.
ഏയ്‌ ഇല്യാന്നേ...
വസുന്ധരാ വാരസ്യാര്‍ കേശുമ്മാനിലേയ്ക്ക്‌ മലക്കംമറിഞ്ഞ്‌ ആലോചിച്ചു.
കേശുമ്മാനെ ഇനി എന്താ ചെയ്യാ... ?
അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന്‌ ഈ കേശുമ്മാനെ...
വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക്‌ നര്‍മ്മദ കടന്നുകയറുന്നു.
നിണ്റ്റെ മുത്തശ്ശി നിര്‍ബന്ധിക്കുമ്പോ...
രഘുരാമന്‍ വാര്യര്‌ പ്ളെയിന്‍ തകര്‍ന്ന്‌ മരിച്ച്‌, വസുന്ധരയെന്ന മകള്‍ക്കും നര്‍മ്മദയെന്ന പേരക്കിടാവിനും ഒരാണ്‍തുണയില്ലാണ്ടായപ്പോ...
അപ്പൊ ചെന്നു നിന്ന്‌ തുണയാവാന്‍ പറ്റ്യ ഒരാള്‌...
ലക്ഷ്മിക്കുട്ടി വാരസ്യാര്‌ അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി ഒതുക്കുന്ന കേശുവിണ്റ്റെ ഒരു മെയ്ക്കരുത്ത്‌.
മറ്റൊരിയ്ക്കല്‍ നിലവറയ്ക്കകത്തെ ഇരുട്ടില്‍ നിന്നും തന്നെ കൈപിടിച്ച്‌ കയറ്റുമ്പോഴത്തെ കൈക്കരുത്ത്‌.
എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരില്‍ കയ്യും മെയ്യും കത്തിപ്പടര്‍ന്ന്‌ ലക്ഷ്മിക്കുട്ടിയിലേക്ക്‌ പകര്‍ന്ന ഉള്‍ക്കരുത്ത്‌.
രഘുരാമനില്ലാണ്ട്‌...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിന്‌ നിങ്ങള്‍്‌ രണ്ടു പെണ്ണുങ്ങള്‍്‌ ഒറ്റയ്ക്കോ... ഒന്ന്വെങ്കി നെങ്ങളിങ്ങോട്ട്‌ വര്‍വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത്‌ വേണം.
കേശു മതിയെന്ന്‌ ലക്ഷ്മിക്കുട്ടി വാരസ്യാര്‍ക്കറിയാം.
ഏതു നഗരത്തിലായാലും.. ഏതു നരകത്തിലായാലും..
അയാളുടെ തണലില്‍ കുട്ടികള്‍ക്ക്‌ ഒരാപത്തും വരില്ല.
മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ.... സഹികെട്ട്‌, കെറുവിച്ച്‌ കാലിനു മുകളില്‍ കാല്‍ കയറ്റിവച്ച്‌ നര്‍മ്മദ സെറ്റിയിലേക്ക്‌ ചാരി.
മുട്ടിനു മുകളില്‍, വലിഞ്ഞ്‌ നിന്ന കടുംനീല മിഡിയ്ക്ക്‌ താഴെ അവളുടെ മെല്ലിച്ച തുടകള്‍ കണ്ടപ്പോള്‍ കേശുമ്മാന്‌ തോന്നുന്നത്‌ സഹതാപമാണ്‌.
ധനു നിലാവ്‌ ഒഴുകിപ്പടര്‍ന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓര്‍മ്മ കേശുമ്മാണ്റ്റെ നരച്ച നെഞ്ചിന്‌ താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.
ഇപ്പോള്‍ രാത്രിയാണ്‌.
നര്‍മ്മദയുടെ മുറിയില്‍ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.
താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍.
മുഖത്ത്‌ രോമമില്ലാത്ത മറ്റൊരാള്‍..
ഒറ്റക്കാതില്‍ കടുക്കനുമായി ഇനിയൊരാള്‍.
താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നര്‍മ്മദയുടെ ശോഷിച്ച തുടകളും.
പാവം കുട്ടി...കേശുമ്മാന്‍ ജനാലക്കരികില്‍ നിന്ന്‌ കിടുകിടുത്തു.
താളപെരുക്കങ്ങളില്‍ നിന്നും പുറത്തുകടന്നൊരാള്‍ ഇപ്പോള്‍ ഇഴഞ്ഞ്‌ കയറുന്നത്‌ വസുന്ധരാ വാരസ്യാരുടെ മടക്കുകള്‍ വീണ ഉദരത്തിലെ വ്യത്തികെട്ട കത്രികപ്പാടിലേയ്ക്കാണ്‌.
കേശുമ്മാന്‍ താഴേയ്ക്കു നോക്കി.
ചീറിപ്പായുന്ന വാഹനങ്ങള്‍...
തലതാഴ്ത്തി നില്‍ക്കുന്ന തെരുവ്‌ വിളക്കുകള്‍...
അല്ലല്ലോ...
കവുങ്ങിന്‍ തോട്ടവും പുഴയും കടന്ന്‌, തീക്കറ്റയും വീശി ആര്‍ത്തു വരുന്ന ഒരാള്‍ക്കുട്ടംപിടഞ്ഞെഴുന്നേറ്റ്‌, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകള്‍ തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോള്‍, ദാ ഓട്ടം തന്നെ ഓട്ടം.
സര്‍പ്പക്കാവിണ്റ്റെ കടുത്ത ഇരുട്ടില്‍ നിന്നും പുറത്തു വന്ന കേശുമ്മാന്‍, ഏഴാം നിലയില്‍ നിന്നും ഒടിഞ്ഞ്‌ മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോള്‍....
തീക്കറ്റകള്‍ വീശി ആള്‍ക്കുട്ടം പാഞ്ഞുപാഞ്ഞ്‌... .

ചന്ദ്രിക 2000 ഏപ്രില്‍

Sunday, July 10, 2011

തുരുത്ത്‌

കഥ/സുരേഷ്‌ കീഴില്ലം

പരീക്ഷാ ഹാളിണ്റ്റെ വൃത്തികെട്ട മൌനത്തില്‍ ഞാനൊറ്റപ്പെട്ടിരിയ്ക്കുമ്പോഴാണ്‌ മുത്തശ്ശി എനിയ്ക്ക്‌ കൂട്ടു വന്നത്‌. ഒരു പാദചലനം അടുത്തെത്തിയപ്പോള്‍ ഇന്‍വിജിലേറ്ററാണെന്നേ കരുതിയൊള്ളു. എന്നാല്‍ എണ്റ്റെ ഹൃദയത്തിലേയ്ക്ക്‌ കടന്നു വന്നത്‌ മുത്തശ്ശിയാണെന്നു പറയുമ്പോള്‍, മുത്തശ്ശിയും പരീക്ഷയും തമ്മിലുള്ള ബന്ധത്തെ പറ്റി ഏതൊരാളാണ്‌ അത്ഭുതപ്പെടാതിരിയ്ക്കുക!

താളത്തില്‍ തുള്ളി വന്ന മുത്തശ്ശി എണ്റ്റെ ഹൃദയത്തില്‍ നിറകൊണ്ടു. പിന്നെപ്പിന്നെ അവരെണ്റ്റെ ഹൃദയത്തിണ്റ്റെ തന്നെ ഒരു കോണില്‍ ഇരുന്ന്‌ ശാന്തയായി സ്വാതിക ഭാവം കൈക്കൊണ്ട്‌, എന്നോട്‌ കനിവോടെ ചോദിച്ചു.

പരീക്ഷ്യാ ല്യോ?

ങ്ങും.

ഞാന്‍ മൂളി.

നീം ണ്റ്റെ കുട്ട്യേ അവര്‌ ജീവിയ്ക്കാന്‍ സമ്മതിയ്ക്കില്ല്യ ല്ലേ?

മുത്തശ്ശി പതുക്കെ കരഞ്ഞുതുടങ്ങി.

നെണക്ക്‌ രക്ഷപ്പെടാന്‍ ഒരു വഴീം ല്യാ-ല്ലേ?

കൊഴുത്ത്‌ ചുവന്ന മുത്തശ്ശിയുടെ കവിളിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒലിച്ചിറങ്ങി. അത്‌ എണ്റ്റെ പരീക്ഷാ പേപ്പറിലൂടെ ഒഴുകിപ്പരന്നു. മഷി പടര്‍ന്ന പരീക്ഷാക്കടലാസില്‍ തിരകളുണര്‍ന്നു. ആഞ്ഞടിച്ചു. ഞാന്‍ ഒഴുക്കില്‍പ്പെട്ടു.

തിരയ്ക്കുമീതെ മഴയും.

എത്ര മഴപെയ്താലും ഈ കുന്നിന്‍മേല്‍ വെള്ളം കേറില്ലേ?

ഇല്യ.

ഇന്നും നാളേം നാളെകഴിഞ്ഞും?

ഇല്യായില്ല്യാ..

അതിണ്റ്റെ പിറ്റേന്നും-ഈ മാസം മുഴ്വോനും... ?

ണ്റ്റെ കുട്ട്യേ... അങ്ങന്‌ നെയൊരു മഴേണ്ടോ?

അങ്ങനെ പെയ്താ കുന്ന്‌ അടീലാവില്ലേ?

അങ്ങ്‌ നെ പെയ്താലേ പ്രളയാണ്ട്ാവാ-അപ്പോ കുന്ന്‌ മാത്രല്ലാ...ഈ ലോകം ലോകം മുഴ്വോനും വെള്ളത്തിനടീലാവും.

നമ്മളും?

ല്ല്യാണ്ടെങ്ങ്നാ കുട്ട്യേ. എല്ലാര്‍ടേം പോലല്ലേ നമ്മളും?

ഇല്ല. ഞാനും ണ്റ്റെ മുത്തശ്ശീം ഒര്‌ വഞ്ചീണ്ടാക്കീട്ട്‌...

തിരകള്‍ക്ക്‌ മേല്‍ ഉലയുന്ന വഞ്ചിയില്‍ മുത്തശ്ശിയുടെ മാറില്‍ ചാരി ഞാന്‍ നീങ്ങുകയാണ്‌.

മുത്തശ്ശി രാമായണം വായിയ്ക്കുകയായിരുന്നു അപ്പോള്‍.

അമ്മയ്ക്ക്‌ ഇതൊന്നു പതുക്കെ വായിച്ചൂടെ..?

അച്ഛന്‍ പറഞ്ഞു.

അവനു പരീക്ഷ അടുക്ക്വാ..

മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല. വായന നിര്‍ത്തി എഴുന്നേറ്റു പോയി.

അപ്പോഴും ഹോം വര്‍ക്ക്‌ ഉത്തരം കിട്ടാതെ എന്നെ പരിഹസിച്ചുകൊണ്ടിരുന്നു.

എത്ര നേരായി കുട്ടീ നീയിരിപ്പിങ്ങ്നെ ഇരിയ്ക്കുണൂമുത്തശ്ശി എണ്റ്റെ തലയില്‍ മെല്ലെത്തലോടി. ഞാന്‍ ദൈന്യതയോടെ മുത്തശ്ശിയെ നോക്കി.

ഇനി ഈ മാമ്പഴം തിന്നിട്ടു മതി പഠിത്തൊക്കെ...

ന്താമ്മേ ഇത്‌? പറമ്പില്‌ ഒക്കെ കെടക്കണതല്ലേ.

അമ്മ അടുക്കളയില്‍ നിന്ന്‌ വന്ന്‌ പറഞ്ഞു. എടാ അത്‌ കളഞ്ഞേക്ക്‌...

അതാപ്പോ നന്നായേ...ണ്റ്റെ കുട്ടീ മുത്തശ്ശി തരണതല്ലേ-തിന്നോളൂട്ടോ... ഒരു കുഴപ്പോല്യ...

ന്താ ഈ അമ്മയ്ക്ക്‌ പറ്റീത്‌? അവന്‌ പരീക്ഷ്യാന്നൊള്ളത്‌ മറന്നോ? അമ്മ മാമ്പഴം വാങ്ങി ദൂരേയ്ക്ക്‌ എറിഞ്ഞു.

ഞാന്‍ മയക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നു.

ഇല്ല.

മുത്തശ്ശിയില്ല.

മുന്നില്‍ തിരകള്‍ അലറിയടിയ്ക്കുന്നു. പിന്നെപ്പിന്നെ മെല്ലെ ഒതുങ്ങുന്നു. നിശ്ചലമായ നീലപ്പരപ്പ്‌.

നീലിച്ച പരീക്ഷാ പേപ്പര്‍.

അപ്പോഴും പരീക്ഷാ പേപ്പറിലേയ്ക്ക്‌ കണ്ണീര്‍ വീഴുന്നുണ്ടായിരുന്നു.

എന്താ തനിയ്ക്ക്‌ പറ്റീത്‌?

ഇന്‍വിജിലേറ്ററുടെ അമ്പരപ്പുള്ള ചോദ്യം.

ഈ പരീക്ഷാ ഹാളിണ്റ്റെ മൌനമാകെ, ദൈവമേ എണ്റ്റെ നാവിന്‍ തുമ്പില്‍ത്തന്നെയാണല്ലോ തളം കെട്ടി കിടക്കുന്നത്‌.

1994 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌


പരീക്ഷ കീറാമുട്ടിയാകുന്ന ഒരു കുട്ടിയുടെ മനസ്സാണ്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ തുരുത്തില്‍. വര്‍ത്തമാനകാലം പരീക്ഷകളുടേതാവുന്നതിണ്റ്റെ വിഭ്രാന്തിയുണ്ടിതില്‍. അലിവ്‌ ആശ്വാസമാകുന്നതിണ്റ്റെ സൂചനയും. മുത്തശ്ശി അലിവാണ്‌ ഇവിടെ. പക്ഷെ, കീഴില്ലം, പ്രത്യാശ തീരെ ഉപേക്ഷിയ്ക്കണോ. പരീക്ഷകളിലൊക്കെ വലിയ വിജയം നേടുന്ന മിടുക്കന്‍മാന്‍ നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരാണ്‌!

(മാതൃഭൂമി (പുസ്തകം 72 ലക്കം 26) (1994) യില്‍ ബാലപംക്തിയിലേയ്ക്ക്‌ ഈ കഥ തെരഞ്ഞെടുത്തുകൊണ്ട്‌ കഥാകൃത്ത്‌ അക്ബര്‍ കക്കട്ടില്‍ എഴുതിയത്‌)