Sunday, September 23, 2007

ആബേലച്ചന്‍ നല്ലവനാകുന്ന വിധം

ചെറുകഥ
ആബേലച്ചന്‍ നല്ലവനാകുന്ന വിധം
സുരേഷ്‌ കീഴില്ലം

ഒടുവില്‍ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന്‌ ഒരു നെടുവീര്‍പ്പോടെ തീരുമാനിച്ച്‌ ഉറപ്പിച്ചതായിരുന്നു അന്നും ഫാദര്‍ ആബേല്‍.
ആസ്തമയുടെ കുറുകല്‍ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വെറുതെ പുറത്തിറങ്ങിയതാണ്‌ അദ്ദേഹം.
യാക്കോബ്‌ വൈകിയേ വരികയൊള്ളല്ലോ.മണി പത്തുകഴിഞ്ഞു.കിടക്കുംമുന്‍പ്‌ പള്ളിമേടയുടേയും കുശിനിയുടേയും വാതില്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക.
യാക്കോബുണ്ടെങ്കില്‍ ഒന്നും വേണ്ട.അതൊക്കെ അവണ്റ്റെ ജോലിയാണ്‌.
കയ്യില്‍ നാലുസെല്ലിണ്റ്റെ ടോര്‍ച്ചുണ്ടായിരുന്നെങ്കിലും ഫാദര്‍ ആബേല്‍ അതു തെളിച്ചിരുന്നില്ല.
നിലാവില്ല.എന്നാല്‍ അത്ര ഇരുട്ടുണ്ടെന്നും ഫാദറിനു തോന്നിയില്ല.
കുശിനിയുടെ വരാന്തയില്‍ നിന്ന്‌ സത്യത്തില്‍ സെമിത്തേരിയിലേക്ക്‌ നോക്കിയത്‌ മിന്നാമിനുങ്ങുകളെ കണ്ടിട്ടാണ്‌.
അവിടെ അവയുടെ ഉത്സവമായിരുന്നു.നല്ല ഇരുട്ടില്‍ അതൊരു കാഴ്ച തന്നെയാണ്‌.
അത്‌ നോക്കി ഫാദര്‍ ആബേല്‍ തെല്ലൊന്ന്‌ നിന്ന്‌ പോയി.പിന്നെ എപ്പോഴൊ തണ്റ്റെ ടോര്‍ച്ച്‌ നീട്ടിത്തെളിച്ച്‌,സെമിത്തേരിയിലേക്ക്‌ ഫാദര്‍ ആബേല്‍ വെളിച്ചത്തിണ്റ്റെ ഒരു വാളുവീശി.
ഫാദര്‍ ആബേലിന്‌ തനിക്കുടനെയൊന്നും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലെന്ന്‌ അങ്ങനെയാണ്‌ പിന്നെയും ബോദ്ധ്യപ്പെട്ടത്‌.
അല്ലെങ്കില്‍,ഇവിടെ എറണാകുളത്തുനിന്നും കൊല്ലത്തുള്ള ഫ്രാന്‍സിസ്‌ അച്ചനെ കാണാന്‍ വൈകിട്ടു പുറപ്പെട്ട യാക്കോബിണ്റ്റെ മുഖത്തുവീഴണോ,ആബേലച്ചണ്റ്റെ വെളിച്ചത്തിണ്റ്റെ വാള്‌?
യാക്കോബില്‍ നിന്നും അനായാസം തെന്നിമാറിയ കൂര്‍ത്തവാള്‌ ഉറക്കച്ചടവുള്ള അവളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറണോ?
പിന്നെ അവിടെ നിന്നും താഴോട്ടിറങ്ങി വരണ്ടുണങ്ങിയ മുലകളില്‍ ഒരു ചുവന്ന വൃണം പോലെ തിണര്‍ത്തുകിടക്കണോ?
വല്ലാത്തൊരു കുസൃതിയോടെ അത്‌ പിന്നെയും.....
യാക്കോബും പെണ്ണും ഒരു കുരിശിനു പിന്നില്‍ മറഞ്ഞു.
ടോര്‍ച്ച്‌ കെടുത്തി ഫാദര്‍ ആബേല്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു.
സെമിത്തേരിയിലാകട്ടെ അപ്പോഴും മിന്നാമിനുങ്ങുകളുടെ ....
മകരത്തിലെ ഒരു തണുത്ത രാത്രിയിലാണ്‌ വികാരിമുറിയുടെ വാതിലില്‍ വന്ന്‌ യാക്കോബ്‌ മുട്ടിവിളിച്ചതെന്ന്‌ ഫാദര്‍ ഓര്‍ത്തു.
പാളിപോയ ഒരു ജനാലയില്‍ക്കൂടി വാള്‍ത്തലപോലെ പാളി വീശുന്ന കാറ്റും രാത്രിവണ്ടികളുടെ കൂര്‍ത്ത വെളിച്ചങ്ങളും ഫാദര്‍ ആബേലിണ്റ്റെ ഉറക്കം കെടുത്തിക്കളഞ്ഞിരുന്നു.അദ്ദേഹത്തിണ്റ്റെ നെഞ്ചിന്‍കൂടിനുള്ളില്‍ കഫത്തിണ്റ്റെ കുറുകലും നിലക്കാത്ത ഒരുതരം ചുമയും ഒത്തിരി ശക്തിപ്രാപിച്ചിരുന്നു.
നാളെത്തന്നെ ഒരു പത്രക്കടലാസ്‌ ഉപയോഗിച്ച്‌ ജനല്‍പ്പഴുതടയ്ക്കണമെന്ന്‌ ഫാദര്‍ തീര്‍ച്ചപ്പെടുത്തി.
ഇന്നു വയ്യ.
ഫാദര്‍ ആബേല്‍ പുതപ്പിനടിയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി കിടുകിടുത്തങ്ങനെ..
അപ്പോഴാണ്‌ യാക്കോബ്‌ ഒരൌചിത്യവുമില്ലാതെ....
വാതില്‍ തുറന്നതും മകരമഞ്ഞും യാക്കോബും ഒപ്പം മുറിയിലേക്ക്‌ അടിച്ചുകയറി.
വാതിലടച്ചു തഴുതിട്ടത്‌ യാക്കോബാണ്‌. അടിയിളക്കുന്ന ഒരു ചുമയില്‍ ഫാദര്‍ ആബേല്‍ നിലയുറയ്ക്കാതെ കട്ടിലിലിരുന്നു.ചുമയുടെ കടുത്ത കമ്പനങ്ങള്‍ ശിഥിലമാക്കിയ കാഴ്ചയുടെ പെരുക്കങ്ങള്‍ കൂട്ടിപ്പെറുക്കിയെടുത്ത്‌ ഫാദര്‍ യാക്കോബിനെ അളന്നു.
മകരമഞ്ഞിന്‌ വിധേയപ്പെടാത്ത എണ്ണപറ്റാത്ത പാറിയ മുടി.
ചെമന്നു ചെറുതായ കണ്ണുകള്‍.
എഴുന്ന്‌ നില്‍ക്കുന്ന ഒരുതരം മീശ.
വക്രിച്ച്‌ ക്രൂരമായി കറുത്ത ചുണ്ടുകള്‍.
കൈകള്‍ ഇറക്കിയിട്ട കുപ്പായം.
ഫാദര്‍ ആബേലിന്‌ ഭയം തോന്നിയതേയില്ല.വര്‍ദ്ധിച്ചുവന്ന വന്ന അസഹിഷ്ണുതയും ദേഷ്യവുമാകട്ടെ നീണ്ടവസാനിയ്ക്കാത്ത ചുമയില്‍ പ്രകടിപ്പിയ്ക്കാനുമായില്ല.
പക്ഷെ,അത്‌ നന്നായി.
കൃത്യസമയത്താണ്‌ അദ്ദേഹം യൂഗോവിണ്റ്റെ ആ മെത്രാനെ പറ്റി ഓര്‍ത്തത്‌-ബിയാണ്ട്‌ റവന്യു മിറിയേല്‍. അതുകൊണ്ടുതന്നെ,യാക്കോബിണ്റ്റെ മുഖത്തെ അവശത ഫാദര്‍ അടുത്തനിമിഷം തിരിച്ചറിഞ്ഞു.അവനു നല്ല വിശപ്പുണ്ടാകുമെന്ന്‌ ഫാദര്‍ ഉറപ്പിച്ചു.
ഒരു വെള്ളിക്കുരിശോ,മെഴുകുതിരിക്കാലോ കൊണ്ട്‌ അവന്‍ അവിടംവിട്ടു പോകുമെന്ന്‌ അദ്ദേഹത്തിന്‌ നല്ല നിശ്ചയമുണ്ടായിരുന്നു.എന്നിട്ടും...
എന്നാ ഒര്‌ തണുപ്പ്‌ എന്നും പറഞ്ഞ്‌ വന്ന അന്നുതന്നെ യാക്കോബ്‌ പാളി പോയ ജനാലയില്‍ കടലാസൊട്ടിച്ചു. ഫാദര്‍ ആബേല്‍ മെല്ലെ എഴുന്നേറ്റ്‌ സ്റ്റൌവിണ്റ്റെ തിരി നീട്ടി.അത്‌ കത്തിച്ചതും കാപ്പിയിട്ടതും യാക്കോബാണ്‌.
യാക്കോബ്‌ പിന്നെ പോയതേയില്ല. ആബേലച്ചണ്റ്റെ കുശിനിക്കാരനായി.
ആ കുശിനിക്കാരന്‍ യാക്കോബിനെയാണ്‌ ഇന്ന്‌ വൈകിട്ട്‌ ഫാദര്‍ ആബേല്‍ ,ഫ്രാന്‍സിസച്ചനടുത്തേയ്ക്ക്‌ വിട്ടത്‌.ആ യാക്കോബിനെ തന്നെയാണിന്ന്‌ പള്ളിസെമിത്തേരിയില്‍....അതും ഒരു .... മുറിയിലെത്തുമ്പോഴേയ്ക്കും ഫാദര്‍ ആബേല്‍ ആകെ കിതച്ചു പോയിരുന്നു.
നെഞ്ചില്‍ കാട്ടുപൂച്ചകളുടെ കടിപിടി.
ഫാദര്‍ ആബേല്‍ ഇനി ഓര്‍ക്കുന്നത്‌ ക്ളാരയെയാണ്‌.
ക്ളാര.
ഇരുപതുവയസ്‌.
നല്ല പ്രായത്തിണ്റ്റെ തുടിപ്പ്‌.
ആ ഇടയ്ക്ക്‌ ഫാദര്‍ അവിടെ വികാരിയായി വന്നതേയൊള്ളു.
അച്ചനു പ്രായം ഒരിരുപത്തിയഞ്ച്‌..ഇരുപത്തിയാറ്‌..
അന്നത്തെ കുശിനിക്കാരന്‍ കറിയാച്ചണ്റ്റെ മകളാണ്‌ അവള്‍-ക്ളാര. അപ്പച്ചനെ സഹായിക്കുന്ന ക്ളാര. വികാരിമുറിയുടെ ചുറ്റും വിഷവിത്തുവിതച്ച്‌ അവളങ്ങനെ...
അവള്‍ അപ്പച്ചനെ സഹായിക്കുന്നതെ ഉണ്ടായിരുന്നൊള്ളു.
ഫാദര്‍ ആബേലെന്തു ചെയ്യും?
വേദപുസ്തകം മലര്‍ക്കെ തുറന്ന്‌,അതിലേയ്ക്ക്‌ തണ്റ്റെ കണ്ണും മനസ്സും ശ്വാസംമുട്ടും മട്ടില്‍ ക്രൂരമായ്‌ മുക്കിപ്പിടിക്കുന്നു അദ്ദേഹം.
അങ്ങനെയിരിയ്ക്കെയാണ്‌ അരവിന്ദന്‍ വരുന്നത്‌. ഡിഗ്രിക്ളാസിലെ സഹപാഠി.
പക്ഷെ അപകടമാണ്‌.
അടിയന്തിരാവസ്ഥക്കാലം-അരവിന്ദനോ കമ്മ്യൂണിസ്റ്റും.
അരവിന്ദണ്റ്റെ കൌശലപൂര്‍വ്വമുള്ള കണ്ടെത്തലായിരുന്നു ആബേലിണ്റ്റെ പള്ളിമേട.
പോലീസ്‌ വിസിലും ബൂട്ട്സും പതിയാത്തിടം.ആര്‍ക്കും സംശയമേ തോന്നില്ല.
ഫാദര്‍ ആബേലെന്തു ചെയ്യും.അവനൊരു കമ്മ്യൂണിസ്റ്റാണെങ്കിലും....
അവനവിടെ അഭയം കിട്ടി.
അരവിന്ദന്‍ ജോണച്ചനായി അവിടെ പാര്‍ത്തത്‌ രണ്ടു മുഴുവന്‍ മാസങ്ങളുമാണ്‌.
അന്നിതു പോലൊരു രാത്രി.
കുശിനിയുടെ വരാന്തയില്‍.....അരവിന്ദണ്റ്റെ കറുത്തു മെലിഞ്ഞ കാലുകളും....ക്ളാരയുടെ വെളുത്തു തുടുത്ത കാലുകളും...
അത്രയേ ഫാദര്‍ ആബേല്‍ കണ്ടൊള്ളു.
അന്നു രാത്രി എപ്പോഴോ ആബേലച്ചനോട്‌ ഒരു വാക്കു മിണ്ടാതെ അരവിന്ദന്‍ പോയി.
പിറ്റേന്ന്‌ ,പഴകിയ കുമ്പസാരക്കൂടിന്‌ അപ്പുറത്തുനിന്ന്‌ ക്ളാര വെറുതെ കരയുക മാത്രം ചെയ്തു.
ഫാദര്‍ ആബേലാകട്ടെ,കണ്ണുകളിറുക്കിയടച്ച്‌ ക്ളാരയുടെ വെളുത്തുതുടുത്ത കാലുകള്‍ക്ക്‌ മേലുള്ള നഗ്നത സങ്കല്‍പിയ്ക്കാന്‍ യത്നിയ്ക്കുകയും.
ക്ളാരയ്ക്കും ഇപ്പോള്‍ നന്നായി പ്രായം ചെന്നിരിക്കുമെന്ന്‌ ആബേലച്ചന്‍ വെറുതെ ഓര്‍ത്തു.
തണ്റ്റെ നരച്ചു പഞ്ഞിപോലായ താടിയില്‍ തടവിക്കൊണ്ട്‌ ആബേലച്ചന്‍ പകുതിമാത്രം തുറന്ന വാതില്‍പ്പാളിയിലൂടെ പുറത്തേക്കുനോക്കി.
ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങുന്നത്‌ ഫാദര്‍ ആബേല്‍ കണ്ടു.
പിന്നെയവ ഒന്നൊന്നായി പെയ്തിറങ്ങുന്ന്ത്‌.
നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളായി സെമിത്തേരിയില്‍ പൊട്ടി വീഴുന്നു.
അവയാകെ ഒരാഘോഷത്തിമര്‍പ്പോടെ ആബേലച്ചണ്റ്റെ മുറിയിലേയ്ക്കു വരികയാണ്‌,ഇനി.
ആകപ്പാടെ ഒരു വല്ലായ്മയോടെ യാക്കോബ്‌ വരുമ്പോള്‍ വികാരിമുറിയില്‍ മിന്നാമിനുങ്ങകളുടെ മഹോത്സവം കണ്ടവന്‍ അന്തംവിടുമെന്ന്‌ ഫാദര്‍ ആബേല്‍ ഓര്‍ത്തു.
അവന്‍ പരിസരം മറന്ന്‌ അലറി വിളിക്കും.
ഓടിച്ചെന്ന്‌ കൂട്ടമണി മുഴക്കും.
ഇടവകയാകെ ഇളകിമറിഞ്ഞിങ്ങുപോരും.
അവര്‍ ഓരോരുത്തരും പരസ്പരം പറയും.
ആബേലച്ചന്‍ എത്ര നല്ല...

5 comments:

അങ്കിള്‍. said...

പ്രീയ സുരേഷ്,

ഓഫ് കമന്റിന് മാപ്പ്‌.

എനിക്ക്‌ ഒരു നിര്‍ദ്ദേശം തന്നുകൊണ്ടുള്ള ഒരു പോസ്റ്റിട്ടതായി തനിമലയാളത്തില്‍ കാണുന്നു. പക്ഷേ പോസ്റ്റ് കാണുന്നില്ല. "page not found" error message ആണ് ആകെക്കൂടി പ്രദര്‍ശിപ്പിച്ചു കാണുന്നത്‌. താങ്കളെ ചൊടിപ്പിക്കുന്ന എന്തെങ്കിലും പ്രവ്രത്തി ഞാന്‍ ചെയ്തോ ആവോ.

മൂര്‍ത്തി said...

എല്ലാം വായിച്ചു. ഒറ്റയിരുപ്പില്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പിമ്പില്‍ സക്കറിയ/കുഞ്ഞുബാവ സ്റ്റൈല്‍ വന്നോ എന്നൊരു സംശയം.

Unknown said...

ആബേലച്ചനെ പുഴയില്‍ വായിച്ചിരുന്നു. സ്വാഗതം!

Unknown said...

ആശംസകളോടെ,

akberbooks said...

സുരേഷേട്ട തുറന്നുപറയണമല്ലൊ.മറ്റുകഥകളുടെ അത്രയും എത്തിയോ?(സുജിത്‌)